
ആലപ്പുഴ: ആരും സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥിയാകേണ്ടെന്ന് ആലപ്പുഴയിലെ സിപിഎം നേതാക്കൾക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കടുത്ത വിഭാഗീയത കാരണം മൂന്ന് മണ്ഡലങ്ങളിൽ ഒഴികെ ജില്ലയിൽ വിജയ സാധ്യത നഷ്ടമാകുന്ന സാഹചര്യമാണ്. ഒരു നേതാവും സ്വന്തമായി തീരുമാനമെടുത്ത് നടപ്പാക്കേണ്ടെന്നും ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പിണറായി പറഞ്ഞു.
ആലപ്പുഴ സിപിഎമ്മിലെ തർക്കങ്ങൾ സംബന്ധിച്ച കൃത്യമായ റിപ്പോർട്ടുമായാണ് മുഖ്യമന്ത്രി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് എത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയെങ്കിലും അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല ഒഴികെ മറ്റ് മണ്ഡലങ്ങളിൽ വിജയസാധ്യത കുറവാണ്. വിഭാഗീയ പ്രവർത്തനങ്ങളാണ് കാരണം. വിജയ സാധ്യത നോക്കി സംസ്ഥാന നേതൃത്വം സ്ഥാനാർത്ഥികളെ നിശ്ചയിക്കും. ആരും സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികളായി ഇറങ്ങേണ്ടേന്ന് പിണറായി താക്കീത് നൽകി.
ജില്ലാ സെക്രട്ടറിയേറ്റിന്റെ കൂട്ടായ തീരുമാനത്തിൽ മാത്രമേ പരിപാടികൾ നടത്താവൂ. ഒരു നേതാവും സ്വന്തം നിലയിൽ തീരുമാനങ്ങളെടുക്കേണ്ട. സിറ്റിംഗ് സീറ്റായ അരൂർ നഷ്ടമായതിനെ കുറിച്ച് പാർട്ടി താഴേത്തട്ടിൽ വരെ ചർച്ച നടത്തി. എന്നാൽ തീരുത്തൽ നടപടിയുണ്ടായില്ല. ഇത് ജില്ലാ നേതൃത്വത്തിന്‍റെ വീഴ്ചയാണെന്ന് പിണറായി പറഞ്ഞു. ചെങ്ങന്നൂർ, മാവേലിക്കര മേഖലകളിലെ ബിജെപി വളർച്ച ഗൗരമായി കാരണം. ഇവിടങ്ങളിൽ ഭവന സന്ദർശനം ഉൾപ്പെടെ ഇനി മുതൽ ജില്ലാ കമ്മിറ്റി നേരിട്ട് നടത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. സംഘടനാ പ്രശ്നങ്ങൾ കൂടുതലുള്ള കോട്ടയം, ആലപ്പുഴ ജില്ലകളിലെ സെക്രട്ടറിയേറ്റ് യോഗങ്ങളിലാണ് പിണറായി നേരിട്ട് പങ്കെടുത്തത്. ആലപ്പുഴയിൽ മൂന്ന് മണിക്കൂറിലധികം ചർച്ച നടന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam