Pinarayi : 'ജനങ്ങളെ പ്രയാസപ്പെടുത്താനല്ല കസേരയിലിരിക്കേണ്ടത്'; ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

By Web TeamFirst Published Dec 4, 2021, 11:41 AM IST
Highlights

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവർക്ക് താമസം എവിടെയായിരിക്കുമെന്ന് എല്ലാവര്‍ക്കുമറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻസിപ്പൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. 

തിരുവനന്തപുരം: ഉദ്യോഗസ്ഥരെ വിമര്‍ശിച്ചും മുന്നറിയിപ്പ് നല്‍കിയും മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi vijayan). ജനങ്ങള്‍ സമീപിക്കുമ്പോള്‍ ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ആരോഗ്യകരമായ സമീപനമുണ്ടാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ അവകാശമായ സേവനം നിഷേധിക്കരുത്. ജനങ്ങളെ പ്രയാസപ്പെടുത്താനല്ല കസേരയിലിരിക്കേണ്ടത്. ചില ഉദ്യോഗസ്ഥര്‍ വാതിൽ തുറക്കുന്നില്ല. ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ പോലും ഉഴപ്പുകയാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവർക്ക് താമസം എവിടെയായിരിക്കുമെന്ന് എല്ലാവര്‍ക്കുമറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻസിപ്പൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. 

മുഖ്യമന്ത്രിക്ക് എതിരെ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ്

മുല്ലപ്പെരിയാർ അണക്കെട്ട് വിഷയം കേരള, തമിഴ്നാട് സർക്കാരുകൾ ​ഗൗരവമായി  കൈകാര്യം ചെയ്യുന്നില്ലെന്ന് വി ഡി സതീശൻ. മുല്ലപ്പെരിയാറിലെ മരം മുറി ബേബി ഡാം ശക്തിപ്പെടുത്താനാണ്. അതിനുശേഷം ജലനിരപ്പ് 152 അടിയാക്കാനാണ് തമിഴ്നാടിന്‍റെ നീക്കം. മുഖ്യമന്ത്രി ഈ വിഷയത്തിൽ മു എന്ന് പോലും മിണ്ടുന്നില്ല. അണക്കെട്ട് തകർന്നാൽ അഞ്ച് ജില്ലകളിലുള്ള ആളുകൾ അറബികടലിൽ ഒഴുകിനടക്കും എന്നാണ് വി എസ്  അച്യുതാനന്ദൻ പറഞ്ഞത്. അന്ന് അണക്കെട്ട് ഡീ കമ്മിഷൻ ചെയ്യണം എന്ന് പറഞ്ഞ പിണറായി വിജയൻ ഇപ്പോൾ നിലപാട് മാറ്റി. മരം മുറി അനുമതി നൽകിയതിലൂടെ കേരളത്തിന്‍റെ കേസ് ദുർബലമാക്കി. കേരളത്തിന് അടിസ്‌ഥാന വിവരങ്ങൾ പോലും ഇല്ല. അനാസ്‌ഥയുടെ പരമോന്നതിയിൽ ആണ് സർക്കാർ. 

മേൽനോട്ട സമിതി എടുക്കുന്ന തീരുമാനങ്ങൾ മന്ത്രി പോലും അറിയുന്നില്ല. മന്ത്രിമാരെ ഇരുട്ടിൽ നിർത്തി എന്തിനാണ് മുഖ്യമന്ത്രി മരം മുറി ഉത്തരവ് ഇറക്കിയത്. രണ്ടു മന്ത്രിമാർ കാണാത്ത രേഖകൾ പ്രതിപക്ഷത്തിന്‍റെ കൈയിൽ ഉണ്ട്. ഈ രേഖകൾ കാണാത്ത മന്ത്രിമാർ എന്തിന് ആ സ്‌ഥാനത്ത് ഇരിക്കുന്നു. മുഖ്യമന്ത്രിയെകൊണ്ട് പ്രതിപക്ഷം വാ തുറപ്പിക്കും. രാത്രി ഷട്ടർ തുറക്കാൻ പാടില്ല എന്ന നിബന്ധന തമിഴ്നാട് ലംഘിച്ചിട്ട് ഒന്നും ചെയ്തില്ല. എന്നിട്ട് കത്ത് എഴുതി എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേരളത്തിൽ ചോദിക്കാനും പറയാനും ആരും ഇല്ലാത്തതിനാൽ തമിഴ്നാടിന് എപ്പോൾ വേണമെങ്കിലും ഷട്ടർ തുറക്കാം എന്നതാണ് അവസ്ഥ. എം എം മണി ഉൾപ്പെടെ ഉള്ളവർ ഇടുക്കിയിൽ ഉള്ളവരെ കബളിപ്പിക്കുകയാണ്. 

click me!