കോട്ടയം: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കളുമായി യുഡിഎഫ് ഉപസമിതി ഇന്ന് സമവായ ചർച്ച നടത്തും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കോട്ടയം ഡിസിസിയിലാണ് യോഗം. പാലായിൽ സമാന്തര തെരഞ്ഞെടുപ്പ് കൺവെൻഷനുമായി മുന്നോട്ട് പോകാനൊരുങ്ങുന്ന ജോസഫിനെ അനുനയിപ്പിക്കുകയാണ് ലക്ഷ്യം.
എന്നാൽ ജോസ് കെ മാണി വിഭാഗത്തിന്‍റെ ഭാഗത്തുനിന്ന് പ്രകോപനപരമായ പ്രതികരണം ഉണ്ടാവരുതെന്ന ആവശ്യമാണ് ജോസഫ് വിഭാഗം മുന്നോട്ടുവെക്കുന്നത്. മോൻസ് ജോസഫും ജോയി എബ്രഹാമുമാണ് ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് ചർച്ചകളിൽ പങ്കെടുക്കുന്നത്.
തൽക്കാലം നിലപാടിൽ അൽപം അയവ് വരുത്തിയാണ് ജോസഫ് നിൽക്കുന്നത്. സമാന്തര പ്രചാരണം യുഡിഎഫിലെ ചർച്ചകൾക്ക് ശേഷം മതിയെന്ന് പി ജെ ജോസഫ് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഒരു കാര്യം ജോസഫ് ഉറപ്പിച്ചു പറയുന്നു. നിലവിൽ ഒന്നിച്ച് ഉള്ള പ്രചാരണത്തിനുള്ള സാഹചര്യം അല്ല ഉള്ളത്. വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ ഇടപെട്ടിട്ടതിനാൽ സമാന്തര പ്രചാരണത്തിൽ ചർച്ച നടത്തും.
യുഡിഎഫ് കൺവെൻഷനിൽ പി ജെ ജോസഫിനെ ജോസ് കെ മാണി പക്ഷം അപമാനിച്ചെന്നാരോപിച്ചാണ്, യുഡിഎഫിനൊപ്പമുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ജോസഫ് പക്ഷം പ്രഖ്യാപിച്ചത്. തെറിക്കൂട്ടത്തിന് ഒപ്പം പ്രചാരണത്തിനില്ലെന്നാണ് ജോസഫ് പക്ഷത്തിന്‍റെ നിലപാട്. കണ്‍വെന്‍ഷനിടെ കൂവിവിളിച്ച് ജോസഫിനെ അപമാനിച്ച സംഭവത്തില്‍ ജോസ് വിഭാഗം നേതാക്കൾക്കെതിരെ ജോസഫ് വിഭാഗം പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
എന്നാല്‍, പ്രചാരണത്തിൽ നിന്ന് വിട്ടു നിൽക്കുമെന്ന ജോസഫ് വിഭാഗത്തിന്‍റെ പ്രഖ്യാപനത്തോട് പ്രതികരിക്കാനില്ലെന്നാണ് ജോസ് കെ മാണി നിലപാടെടുത്തത്. സ്ഥാനാർത്ഥിയെ വിജയിപ്പിക്കുന്നതിലാണ് പ്രവർത്തകരുടെ ശ്രദ്ധയെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam