
ഇടുക്കി: പാര്‍ലമെന്‍ററി രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കാനൊരുങ്ങി പിജെ ജോസഫ് എംഎൽഎ. കേരള കോണ്‍ഗ്രസ് ചെയര്‍മാനായി അദ്ദേഹം തുടരും. 84 വയസ്സുള്ള പിജെ ജോസഫ് കഴിഞ്ഞ നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ സാമാജികനായിരുന്നു. 1970 ലാണ് ആദ്യമായി അദ്ദേഹം നിയമസഭാംഗമാകുന്നത്. പത്ത് തവണയാണ് തൊടുപുഴ നിയോജക മണ്ഡലത്തിൽ നിന്നു വിജയിച്ച് പിജെ ജോസഫ് നിയമസഭയിലെത്തിയത്. ഇത്തവണ തൊടുപുഴയില്‍ പിജെ ജോസഫിന് പകരം മത്സരിക്കുന്നത് അദ്ദേഹത്തിന്‍റെ മകനും കേരള കോണ്‍ഗ്രസ് സ്റ്റേറ്റ് കോര്‍ഡിനേറ്ററുമായ അപു ജോണ്‍ ജോസഫാണ്.
1968ൽ കേരള കോൺഗ്രസിലൂടെയാണ് പിജെ ജോസഫ് കേരള രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. 1978 ൽ എ കെ ആന്‍റണി മന്ത്രിസഭയിലാണ് അദ്ദേഹം ആദ്യമായി മന്ത്രിയായത്. ആഭ്യന്തര വകുപ്പായിരുന്നു. ഏകദേശം 8 മാസത്തോളം അദ്ദേഹം ആഭ്യന്തരം കൈകാര്യം ചെയ്തു. പിന്നീട് കെ എം മാണിക്കുവേണ്ടി അദ്ദേഹം ആ സ്ഥാനം രാജിവെക്കുകയായിരുന്നു. 1981 ൽ കെ കരുണാകരൻ മന്ത്രിസഭയിൽ അദ്ദേഹം റവന്യൂ മന്ത്രിയായി പ്രവർത്തിച്ചു. പിന്നീട് 1996 മുതൽ 2001 വരെ ഇ കെ നായനാർ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായി. 2006 - 2010 കാലയളവില്‍ വിഎസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ ഹ്രസ്വകാല പൊതുമരാമത്ത് മന്ത്രിയായി. കേരള രാഷ്ട്രീയത്തില്‍ സുപ്രധാന പങ്കുവഹിച്ച ഒരു നേതാവിന്‍റെ പാർലമെന്‍ററി ജീവിതമാണ് മത്സരിക്കുന്നില്ല എന്ന പിജെ ജോസഫിന്‍റെ തീരുമാനത്തോടെ അവസാനിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam