
മലപ്പുറം: കെ ടി ജലീലിന്‍റെ മുസ്ലിം ലീഗിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് രംഗത്ത്. സി പി എമ്മിലെ കടുത്ത വിഭാഗീയതയുടെ കാലത്ത് അതിൽ എരിവും പുളിയും കയ്പ്പുമെല്ലാം പുരട്ടി പിണറായിയുടെ കൂടെയാണെന്ന് തോന്നലുണ്ടാക്കിയ ജലീൽ, വിഎസിനും പിണറായിക്കുമെതിരെ പൊളിറ്റ് ബ്യൂറോ നടപടി എടുത്തപ്പോൾ മാറി നിന്ന് കുലുങ്ങി ചിരിച്ചെന്നടക്കം പറഞ്ഞാണ് ഫിറോസ് രംഗത്തെത്തിയിരിക്കുന്നത്. അതുപോലെ ലീഗിൽ ഉണ്ടാകുമോ എന്നാണ് ജലീൽ ഇടയ്ക്കിടെ നാവുനനച്ചു കാത്തിരിക്കുന്നതെന്നും ഒന്നും ചെയ്യാനില്ലാത്ത കാലത്ത് കിനാവ് കണ്ടെങ്കിലും ജലീൽ ജീവിതം ആസ്വദിക്കട്ടെയെന്നും ഫിറോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു.
ഫിറോസിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ
പിണറായിയും വി എസ്സും കണ്ടാൽ മിണ്ടാത്ത, കാണുമെന്ന് തോന്നിയാൽ തിരിഞ്ഞു നടക്കുന്ന സി പി എമ്മിലെ കടുത്ത വിഭാഗീയതയുടെ കാലത്ത് അതിൽ എരിവും പുളിയും കയ്പ്പുമെല്ലാം പുരട്ടി പിണറായിയുടെ കൂടെയാണെന്ന് തോന്നലുണ്ടാക്കിയ ആളാണ് കെ ടി ജലീൽ. ലീഗിൽ നിന്ന സമയത്ത് കേട്ട സമദാനി സാഹിബിന്റെ 'ബക്കറ്റിലെ വെള്ളം' ഉപമയുള്ള പ്രസംഗം അതുപോലെ പകർത്തിയെടുത്ത് പിണറായിക്ക് നൽകി ശംഖുമുഖം കടപ്പുറത്ത് വി എസ്സിനെതിരെ പ്രസംഗിപ്പിച്ച ജലീൽ, രണ്ടുപേരെയും പൊളിറ്റ് ബ്യൂറോ പുറത്തിട്ടപ്പോൾ അപ്പുറത്ത് മാറിനിന്ന് കുലുങ്ങിച്ചിരിച്ചു. ഇതുപോലെ ലീഗിൽ ഉണ്ടാകുമോ എന്നാണ് ജലീൽ ഇടയ്ക്കിടെ നാവുനനച്ചു കാത്തിരിക്കുന്നത്. അനവസരത്തിലൊക്കെ എടുത്തുപയറ്റിയ വേദവാക്യങ്ങളും പഴംചൊല്ലുകളും കവിതാ ശകലങ്ങളും മന്ത്രിസ്ഥാനം സംരക്ഷിക്കാൻ പര്യാപ്തമാവാതെ രാജിവെക്കേണ്ടി വന്നതിന്റെ കെറുവും അന്ധാളിപ്പും ഇതുവരെ വിട്ടുപോകാത്തതിന്റെ ലക്ഷണമാണ് ഇടയ്ക്കിടെ കാണുന്ന ഈ വൃഥാസ്വപ്നങ്ങൾ.
മുസ്ലീം ലീഗിൽ സംഭവിക്കുന്നത് സ്വാഭാവിക പൊട്ടിത്തെറിയെന്ന് കാസിം ഇരിക്കൂര്‍
പടിഞ്ഞിരിക്കാൻ വരാന്തയെങ്കിലും സമ്മാനിച്ച എ കെ ജി സെന്ററിലും പുറത്ത് സ്വന്തം സമുദായത്തിനിടയിലും ജലീൽ നടത്തിയ വിഭാഗീയ വിദ്വേഷ പ്രവർത്തനങ്ങൾ ചെറുതല്ല. ഇതിൽ മനംനൊന്ത് ഈ മുൻ മന്ത്രി ഭാരതപ്പുഴയിൽ പാപമോചന സ്‌നാനം ചെയ്താൽ ആ പുഴവെള്ളത്തിലും വെറുപ്പിന്റെ വിഷം കലരും എന്നത് മാത്രമാണ് മിച്ചം. സംഘടനാപരമായി ലീഗിന്റെ രീതി അച്ചടക്ക നടപടി കൈക്കൊള്ളലാണ്. അല്ലാതെ ഇന്നോവ അയച്ചും 51 തവണ വെട്ടിയും ജീവിതം തന്നെ അവസാനിപ്പിക്കേണ്ട ഗതികേട് ഈ പാർട്ടിയിൽ നിന്നു പോയവർക്കുണ്ടാകില്ല. അതിന്റെ ജീവിക്കുന്ന ഉദാഹരണമാണല്ലോ താങ്കൾ. വിഭാഗീയതകൾക്കൊടുവിൽ ടി.പിയെ സിപിഎം കൊന്നശേഷം, അത് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ തോൽപ്പിക്കാൻ യുഡിഫ് നടത്തിയ കൊലപാതകമാണെന്ന് താങ്കൾ പ്രസംഗിച്ച പോലെ ന്യായീകരിക്കാനും ഒരു ലീഗ് നേതാവിനും അവസരമുണ്ടാകില്ല. ലീഗിനെതിരായ അങ്ങയുടെ പകൽക്കിനാവുകൾക്ക് ആശംസകൾ. ഒന്നും ചെയ്യാനില്ലാത്ത കാലത്ത് കിനാവ് കണ്ടെങ്കിലും ജീവിതം ആസ്വദിക്കുക.
അതേസമയം കെ എസ് ഹംസയെ സസ്പെൻഡ് ചെയ്തതിലടക്കം മുസ്ലിം ലീഗിനെതിരെ വിമർശനവുമായി കെ ടി ജലീൽ നേരത്തെ രംഗത്തെത്തിയിരുന്നു. ജനാധിപത്യ പാർട്ടിയെന്ന് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ എങ്ങനെയാണ് ലീഗ് ഏകാധിപത്യ പാർട്ടിയായതെന്ന് ഒരു ദിവസത്തെ സംഭവങ്ങൾ വിവരിച്ചാണ് ജലീലിന്‍റെ പ്രതികരണം. രാവിലെയും ഉച്ചക്കും വൈകിട്ടും നടന്ന മൂന്ന് സംഭവങ്ങളാണ് പരിഹാസ രൂപേണ ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്.
ജലീലിന്‍റെ കുറിപ്പ്
രാവിലെ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം: ലീഗ് ഒരു ജനാധിപത്യ പാർട്ടിയാണ്. വിവിധ അഭിപ്രായങ്ങൾ ഉണ്ടാകും. അത് പാർട്ടീ ഫോറങ്ങളിൽ തുറന്ന് പറയും.
ഉച്ചക്ക് എന്‍റെ എഫ് ബി പോസ്റ്റ്: ഇങ്ങിനെ കുത്തഴിഞ്ഞ് പോകുന്നതിലും നല്ലത് മതിയായ വിലക്ക് ലീഗിനെ വിൽക്കുകയോ പാട്ടത്തിന് കൊടുക്കുകയോ ചെയ്യുന്നതാണ്.
രാത്രി: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ ലീഗ് സസ്പെൻഡ് ചെയ്യുന്നു.
എങ്ങിനെയാണ് മണിക്കൂറുകൾക്കുള്ളിൽ ലീഗെന്ന ജനാധിപത്യ പാർട്ടി ഏകാധിപത്യ പാർട്ടിയായത്? ഇനിയും കളിയെത്ര കാണാൻ കിടക്കുന്നു.
അതേസമയം കഴിഞ്ഞ ദിവസവും ജലീൽ ലീഗിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. ലീഗിന് പട്ടിണി!
നേതാക്കൾക്ക് സമൃദ്ധി! എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിൽ വിമർശനമുന്നയിച്ച ജലീൽ മതിയായ വിലക്ക് ലീഗിനെ മറ്റാർക്കെങ്കിലും വിൽക്കുന്നതാണ് നല്ലതെന്നും പറഞ്ഞിരുന്നു.
കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം: കെ എസ് ഹംസയെ പാര്‍ട്ടിസ്ഥാനങ്ങളില്‍ നിന്നും മാറ്റി ലീഗ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam