
മലപ്പുറം: മലയാള സർവകലാശാലയ്ക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട് കെടി ജലീലിനെതിരെ ആരോപണവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി. ജലീലിൻ്റെ താൽപര്യപ്രകാരം ഏറ്റെടുത്തത് നിർമാണ യോഗ്യമല്ലാത്ത കണ്ടൽക്കാട് നിറഞ്ഞ ഭൂമിയാണെന്ന് അദ്ദേഹം ആരോപിച്ചു. സ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം തനിക്കെതിരായി ഉയർന്ന അനധികൃത സ്വത്ത് സമ്പാദന കേസുകളിൽ ഏതന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. തനിക്ക് മാത്രമല്ല ഇടത് മന്ത്രിമാർക്കും ദുബായ് വീസയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയാള സർവകലാശാലയ്ക്ക് വേണ്ടി ഏറ്റെടുത്ത കണ്ടൽക്കാട് നിറഞ്ഞ ഭൂമി നൽകിയ 3 പേർ മന്ത്രി വി. അബ്ദുറഹിമാൻ്റെ സഹോദരങ്ങളുടെ മക്കളാണെന്ന് പികെ ഫിറോസ് പറഞ്ഞു. 2 ഭൂവുടമകൾ തിരൂരിൽ 2 വട്ടം എൽഡിഎഫ് സ്ഥാനാർഥിയായ ഗഫൂർ പി. ലില്ലീസിൻ്റ സഹോദരങ്ങളാണ്. കണ്ടൽകാടുകൾ നിറഞ്ഞ നിർമാണ യോഗ്യമല്ലാത്ത ഭൂമിയാണ് ഏറ്റെടുത്തത്. ഒരു സെൻ്റിന് 7000 രൂപ ന്യായവിലയുള്ള ഭൂമി സെൻ്റിന് 1.6 ലക്ഷം രൂപയ്ക്കാണ് സർക്കാർ ഏറ്റെടുത്തത്. സെൻ്റിന് 2000 രൂപ വീതം 40000 രൂപ വരെ വിലയുള്ള ഭൂമി സർക്കാർ ഏറ്റെടുത്തത് 160000 രൂപയ്ക്കാണെന്നും അദ്ദേഹം ആരോപിച്ചു.
ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി. ജലീലിൻ്റെ താത്പര്യപ്രകാരമാണ് ഈ ഭൂമി തന്നെ ഏറ്റെടുത്തതെന്നും അദ്ദേഹം ആരോപിച്ചു. ഈ ഭൂമിയിൽ സർവകലാശാലക്ക് കെട്ടിടം നിർമിക്കാനാവില്ല. മുഖ്യമന്ത്രിയാണ് സ്ഥലത്ത് കെട്ടിടം നിർമാണത്തിന് തറക്കല്ലിട്ടത്. പിന്നീട് ഒരു കല്ലു പോലും ഇടാനായില്ല. 2.85 ഏക്കർ ഭൂമി ഗഫൂർ പി.ലില്ലീസിന് വിറ്റത് സെൻ്റിന് 35000 രൂപയ്ക്കാണെന്ന് ഉടമസ്തനായിരുന്ന മൊയ്തീൻ കുട്ടി പറഞ്ഞു. എൻ്റെ അക്കൗണ്ട് അദ്ദേഹം പരിശോധിക്കട്ടെ. ഏതന്വേഷണവും നേരിടാൻ തയ്യാർ. കെ.ടി.ജലീൽ തനിക്കെതിരെ അന്വേഷണ ഏജൻസികൾക്ക് പരാതിയും തെളിവുകളും നൽകട്ടെ. തനിക്ക് മാത്രമല്ല ഇടത് മന്ത്രിമാർക്കും ദുബായ് വീസയുണ്ട്. കെ.ബി. ഗണേഷ് കുമാറിനും എം. മുകേഷ് എംഎൽഎക്കും ദുബായ് വീസയുണ്ട്. നിർമ്മാണ യോഗ്യമല്ലാത്ത ഭൂമി വാങ്ങിയ 17 കോടി രൂപ കെ ടി ജലീലിൽ നിന്നും തിരിച്ചുപിടിക്കണമെന്നും പി.കെ.ഫിറോസ് ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam