
തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയിൽ കേരളത്തിലെ ജനങ്ങൾക്കുള്ള ആശങ്ക കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ട് അറിയിച്ചതായി
ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് അറിയിച്ചു. പദ്ധതി നടപ്പിലാക്കിയാലുള്ള വിവിധ പ്രത്യാഘാതങ്ങൾ റെയിൽവേ മന്ത്രി കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടിയെന്നും കൃഷ്ണദാസ് പറഞ്ഞു. കെ റെയിൽ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും അനിവാര്യമായ പദ്ധതിയല്ലെന്നുമുള്ള എ ആശങ്കകൾ റെയിൽവെ മന്ത്രി പങ്കു വെച്ചതായും അദ്ദേഹം പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിയേക്കാൾ കേരളത്തിന് നല്ലത് ഗോൾഡൻ ലൈനാണെന്നും സർക്കാർ അതിനെ കുറിച്ച് ആലോചിക്കണമെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. വീടും സ്വത്തും നഷ്ടമാകുന്നവരുമായി ഒരു ചർച്ചക്കും മുഖ്യമന്ത്രി തയ്യാറാകുന്നില്ല. ഇന്നത്തെ മുഖ്യമന്ത്രിയുടെ യോഗംവെറും തട്ടിപ്പായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ റെയിൽ പദ്ധതിയുടെ ഡിപിആർ ഒരു രഹസ്യ രേഖയായി വച്ചിരിക്കുകയാണെന്നും പദ്ധതിയുടെ ഗുണോഭക്താവ് സിപിഎം മാത്രമാണെന്നും കൃഷ്ണദാസ്പറഞ്ഞു.
കെറെയിൽ നടപ്പാക്കി ആയിരം കോടി കമ്മീഷൻ മേടിക്കാൻ ആണ് സിപിഎമ്മിൻ്റെ പദ്ധതി. കേരളത്തിൽ ഇനി ജനിക്കാനിരിക്കുന്ന കുട്ടികൾ കൂടി പദ്ധതി കൊണ്ട് കടക്കാരാകും. കെ റെയിലിന് പകരം ഒരു പുതിയ പദ്ധതിയെ കുറിച്ച് സർക്കാർ ആലോചിക്കണം. നിലവിലെ റെയിൽ പാതയോട് ചേർന്നുളള ഒരു മൂന്നാം പാതയാണ് ഉണ്ടാകേണ്ടത്. 2025 ഓടെ ഇന്ത്യൻ റെയിൽവെ ട്രെയിനുകളുടെ വേഗത 200 കി.മി ആക്കാൻ പോവുകയാണ് ആ സാഹചര്യത്തിൽ കെ റെയിൽ പദ്ധതി അനാവശ്യമാണ്. ആയിരം കോടി കമ്മീഷൻ കിട്ടാൻ ജനങ്ങളെ കടക്കാരാക്കരുതെന്നും കൃഷ്ണദാസ് പറഞ്ഞു.
കേരള ഗവർണറെ സമ്മർദ്ദത്തിലാക്കാൻ സർക്കാരും പ്രതിപക്ഷ നേതാവും ശ്രമിക്കുകയാണ്. സിപിഎമ്മിന്റെ ചെല്ലും ചെലവും അനുഭവിച്ച് കഴിയുന്ന ആളല്ല ഗവർണർ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിയുടെ വക്കാലത്ത് എടുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിഞ്ഞ് സതീശൻ പിണറായിയുടെ കീഴിൽ ഉപമുഖ്യമന്തിയാകട്ടെയെന്നും കൃഷ്ണദാസ് പരിഹസിച്ചു. കോൺഗ്രസിനെ കുറിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം നടത്തിയ പ്രസ്താവനയോടെ പ്രതികരിക്കവേ സിപിഎമ്മും സിപിഐയും കോൺഗ്രസിന്റെ ഘടകക്ഷികൾ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam