വിവാഹപ്രായം ഉയർത്തുന്നതിൽ ആശങ്ക, സാമ്പത്തിക സംവരണം സർക്കാർ പിൻവലിക്കണമെന്നും കുഞ്ഞാലിക്കുട്ടി

By Web TeamFirst Published Oct 25, 2020, 12:55 PM IST
Highlights

സംവരണ വിഷയത്തിൽ തുടർ നടപടികളാലോചിക്കാൻ മലപ്പുറത്ത് ചേർന്ന മുസ്ലിം സംഘടനകളുടെ സംയുക്‌ത യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളത്തിൽ സാമ്പത്തിക സംവരണം നടപ്പാക്കിയത് നിലവിലെ സംവരണ സമുദായത്തിന് ഏറെ ദോഷകരമായ രീതിയിലെന്ന് പികെ കുഞ്ഞാലിക്കുട്ടി. തീരുമാനം സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ പിന്നോക്ക വിഭാഗത്തിന്റെ യോഗം 28ന് എറണാംകുളത്ത് ചേർന്ന് സമരങ്ങൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംവരണ വിഷയത്തിൽ തുടർ നടപടികളാലോചിക്കാൻ മലപ്പുറത്ത് ചേർന്ന മുസ്ലിം സംഘടനകളുടെ സംയുക്‌ത യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പികെ കുഞ്ഞാലിക്കുട്ടി. മത നേതാക്കളും എംപിമാരായ പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിൽ സാമൂഹിക പ്രശ്നമുണ്ട്. താഴേതട്ടിലുള്ളവരുടെ സാഹചര്യം കൂടി പരിഗണിക്കണം. ഇത് അവകാശത്തിലുള്ള കടന്നുകയറ്റമായും കാണണമെന്നും അദ്ദേഹം പറഞ്ഞു.

സംവരണത്തിൽ ആശങ്കയുള്ളത് മുസ്ലീം സംഘടനകൾക്ക് മാത്രമല്ല. അതുകൊണ്ടാണ് എല്ലാ പിന്നോക്ക സംഘടനകളുമായി ആലോചിച്ച് തുടർ നടപടികൾ കൈക്കൊള്ളാൻ തീരുമാനിച്ചതെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. പിന്നാക്കക്കാരുടെ സവരണത്തിന്റെ കടക്കൽ സംസ്ഥാന സർക്കാർ കത്തി വച്ചുവെന്ന് ഇടി മുഹമ്മദ് ബഷീർ എംപി പ്രതികരിച്ചു. പിന്നാക്ക വിഭാഗങ്ങൾ കൂടുതൽ പിന്നോക്കമാവുന്നതാണ് ഈ തീരുമാനം. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്കാരത്തിൽ എല്ലാ മതവിശ്വാസങ്ങളും ലംഘിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മൃതദേഹം ശുദ്ധീകരിക്കാതെ കുഴിയിൽ തള്ളുന്നു. ഇത് എല്ലാ മത വിശ്വാസങ്ങൾക്കും എതിരാണെന്നും എംപി വിമർശിച്ചു.

click me!