
മലപ്പുറം: മുസ്ലിം ലീഗ് മതേതര കക്ഷിയാണെന്ന രാഹുൽ ഗാന്ധിയുടെ നിരീക്ഷണത്തോട് പ്രതികരിച്ച് പി കെ കുഞ്ഞാലിക്കുട്ടി. രാഹുലിന്‍റെ പരാമർശനം കോൺഗ്രസിന്‍റെ അനുഭവത്തിൽ നിന്നുള്ളതാണെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ലീഗിന്‍റെ വഴികളിൽ എവിടെയും വർഗീയതയോ വിഭാഗീയതയോ ആർക്കും കണ്ടെത്താൻ കഴിയില്ല. ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ സമൂഹത്തെ ശരിയായ വഴിയിലൂടെ നയിച്ചത് ലീഗാണ്. മതേതര പക്ഷത്ത് നിന്നുകൊണ്ടുള്ള ലീഗ് പ്രവർത്തനത്തെ എതിരാളികൾ പോലും അംഗീകരിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടികാട്ടി.
ജനാധിപത്യത്തിലെ മതനിരപേക്ഷതയുമായി ബന്ധപ്പെടുത്തി കേരളത്തില്‍ ലീഗുമായുള്ള കോണ്‍ഗ്രസിന്‍റെ സഖ്യം സംബന്ധിച്ച ചോദ്യത്തോട് അമേരിക്കൻ സന്ദർശനത്തിനിടെയെയാണ് രാഹുല്‍ ഗാന്ധി മുസ്ലിം ലീഗ് മതേതര കക്ഷിയാണെന്ന് ചൂണ്ടികാട്ടിയത്. മുസ്ലീംലീഗ് മതേതര പാർട്ടിയാണ്. അല്ലാത്ത ഒരു സമീപനവും ലീഗില്‍ നിന്നുണ്ടായിട്ടില്ല. അഭിമുഖം നടത്തിയാള്‍ ലീഗിനെ കുറിച്ച് പഠിച്ചിട്ടില്ലെന്നും വാഷിംഗ്ഡണ്ണിലെ നാഷണല്‍ പ്രസ്ക്ലബില്‍ നടന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
എന്നാൽ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിൽ വിമർശനവുമായി ബി ജെ പി നേതാക്കൾ രംഗത്തുവന്നിരുന്നു. ഇന്ത്യയെ വിഭജിച്ച മുഹമ്മദാലി ജിന്നയുടെ പാര്‍ട്ടിയാണ് ലീഗെന്നാണ് ബി ജെ പി വക്താവ് അമിത് മാളവ്യ ട്വിറ്ററില്‍ കുറിച്ചത്. വിഭജനം നടന്നത് മതത്തിന്‍റെ പേരിലാണെന്നും ആ ലീഗിനെയാണ് രാഹുല്‍ മതേതര പാര്‍ട്ടിയെന്ന് വിശേഷിപ്പിക്കുന്നതെന്നും അമിത് മാളവ്യ അഭിപ്രായപ്പെട്ടു. ലീഗ് മുസ്ലീങ്ങളുടെ പാർട്ടി മാത്രമെന്നാണ് അൽഫോൺസ് കണ്ണന്താനം പ്രതികരിച്ചത്. ലീഗിൽ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ല. തീവ്രവാദത്തെ കുറിച്ചും, മതമൗലികവാദത്തെ കുറിച്ചും ലീഗ് നിശബ്ദമാണ്. കേരളം ഐ എസിന്റെ പരീക്ഷണശാലയായിട്ട് പോലും ആ പാർട്ടി ഒരക്ഷരം മിണ്ടുന്നില്ലെന്നും കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവ് രാഹുൽ ഗാന്ധിക്കില്ലെന്നും കണ്ണന്താനം ദില്ലിയിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam