
പാലക്കാട്: വിഭാഗീയത ചർച്ച ചെയ്യാൻ ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാവായ പി കെ ശശിക്കെതിരെ രൂക്ഷ വിമർശനം. ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി.കെ ശശിയും വി.കെ ചന്ദ്രനുമാണ് വിഭാഗീയതയ്ക്ക് നേതൃത്വം നൽകുന്നതെന്ന് ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ വിമർശനം ഉയർന്നു. വിഭാഗീയ പ്രവർത്തനം വെച്ചു പൊറുപ്പിക്കില്ലെന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ യോഗത്തിൽ താക്കീത് നൽകി. വിഭാഗീയത രൂക്ഷമായ ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റി പുനസംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിൽ ഇന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പികെ ശശി പങ്കെടുത്തിരുന്നില്ല. ചെന്നൈയിലേക്ക് പോകുന്നുവെന്നാണ് പികെ ശശി പാർട്ടി ജില്ലാ നേതൃത്വത്തെ അറിയിച്ചത്. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ്റെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പികെ ശശിക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെട്ടിരുന്നു. പി.കെ ശശിക്കെതിരെ പാർട്ടി ഫണ്ട് തിരിമറി ഉൾപ്പെടെ നിരവധി പരാതികളാണ് ഉയർന്നിരുന്നത്. വിഭാഗീയ പ്രവർത്തനം രൂക്ഷമായ ചെർപ്പുളശ്ശേരി , പുതുശ്ശേരി, കൊല്ലങ്കോട് ഏരിയാ കമ്മിറ്റികളുടെ കാര്യവും ചർച്ചയായി. നേരത്തെ ജില്ലയിലെ ' വിഭാഗീയതയെ കുറിച്ച് അന്വേഷിച്ച ആനാവൂർ നാഗപ്പൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഏരിയാ കമ്മിറ്റികൾക്കെതിരെയുള്ള നടപടി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam