
കോട്ടയം: മലയാള സാഹിത്യ ലോകത്ത് കോപ്പിയടി വിവാദം സജീവ ചർച്ചയാകുന്നു. ഹരിത സാവിത്രിയുടെ സിൻ എന്ന നോവലിന്‍റെ പകർപ്പാണ് കെ ആർ മീരയുടെ കലാച്ചിയെന്നാണ് ആരോപണം. കലാച്ചി നോവൽ വായിച്ച് ഞെട്ടിയെന്ന് ഹരിത സാവിത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിഷയത്തിൽ കെ ആർ മീര ഇതുവരെ പ്രതികരിച്ചിട്ടില്ല.
സാഹിത്യ ലോകത്തും സമൂഹമാധ്യമങ്ങളിൽ വിവാദമാകുകയാണ് ഹരിത സാവിത്രിയുടെ സിന്നും കെ ആർ മീരയുടെ കലാച്ചിയും. കഴിഞ്ഞ ദിവസം സിന്നിന്‍റെ എഴുത്തുകാരി ഹരിത ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് ചർച്ചകൾ ചൂടുപിടിച്ചത്. കെ ആർ മീരയുടെ കലാച്ചിയെ ഉന്നം വച്ച് ഹരിത ഫേസ്ബുക്കിലെഴുതിയ ലോകമെങ്ങുമുള്ള സാഹിത്യമോഷ്ടാക്കളുടെ ചില നീചതന്ത്രങ്ങൾ എന്ന തലക്കെട്ടോടെയാണ്. ഇതിന് പിന്നാലെ വായനക്കാരും നിരൂപകരും ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. രണ്ട് നോവലിന്‍റെയും പ്രമേയത്തിലെ സാമ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാമുകനെ തേടി വിദേശത്തെ സംഘർഷ മേഖലയിലെത്തുന്ന യുവതിയുടെ കഥയാണ് നോവലുകളുടെ ഇതിവൃത്തം. കസാക്കിസ്ഥാനിലെ കലാച്ചിയിലെ കഥ കെ ആർ മീര പറയുമ്പോൾ, കൂർദിനിലെ കഥയാണ് ഹരിത എഴുതിയത്. 2022 ലാണ് സിൻ പുറത്തിറങ്ങിയത്. 2023 ൽ പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടി. 2025 ലാണ് കെ ആർ മീരയുടെ കലാച്ചി പുറത്തിറങ്ങിയത്.
2025 ലാണ് കലാച്ചി ഇറങ്ങിയതെങ്കിലും 2020 ൽ തന്നെ പുസ്തകത്തിന്‍റെ ആദ്യഭാഗങ്ങൾ ഒരു ഓൺലൈൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചെന്നാണ് കെ ആർ മീരയുടെ വാദം. എന്നാൽ ഇതിനെയും ഹരിത സാവിത്രി തള്ളുന്നു. 2020 സിൻ നോവലിന് അവതാരിക എഴുതാൻ എൻ എസ് മാധവന് ഇ-മെയിൽ അയച്ചതിന്‍റെ വിവരങ്ങളും ഹരിത പുറത്തുവിട്ടു. ഇതിനോടും കെ ആർ മീര പ്രതികരിച്ചിട്ടില്ല. ഇതിനിടെ കെ ആർ മീരയെ പിന്തുണച്ച് നിരൂപകൻ പികെ രാജശേഖരനും എത്തി. മീരയുടെ നോവലിനെ മഹാത്മഗാന്ധിയോടും ഹരിതയുടെ പുസ്തകത്തെ രാഹുൽ മാങ്കൂട്ടത്തിലിനോടുമാണ് രാജശേഖരൻ ഉപമിച്ചത്. ഇതിനെതിരെ ശക്തമായ വിമര്‍ശനമാണ് ഹരിത ഉയര്‍ത്തുന്നത്. പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചുള്ള വാക്പോര് കൂടുതൽ തലങ്ങളിലേക്ക് കടക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam