
കോഴിക്കോട് : കോഴിക്കോട്ട് പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിംങിന്റെ പേരിൽ മർദ്ദിച്ചതായി പരാതി. കൊടുവള്ളി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ബാലുശ്ശേരി വട്ടോളി ബസാർ സ്വദേശി ആദിദേയ് (17) ക്കാണ് മർദ്ദനമേറ്റത്. റാഗിംങിന്റെ പേരിൽ ഇരുപതോളം പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചുവെന്നാണ് പരാതി. പരിക്കേറ്റ വിദ്യാർത്ഥിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്കൂളിൽ നടന്നത് റാംഗിംങ് ആണെന്ന് ആദിയേയുടെ ബന്ധുക്കളും പറഞ്ഞു.മുൻപും പലരെയും, സീനിയർ വിദ്യാർത്ഥികൾ ഇതേ പോലെ മർദ്ദിച്ചിട്ടുണ്ടാണ് ആക്ഷേപം. സംഭവത്തിൽ കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങി.
നിരോധിച്ചതാണെങ്കിലും പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇപ്പോഴും റാഗിംങിന്റെ പേരിൽ കുട്ടികൾ ക്രൂരതക്കിരയാകുന്നുവെന്ന് വ്യക്തമാണ്. തിരുവനന്തപുരം വർക്കല എസ്.എൻ.കോളജിൽ നേരത്തെ സമാനമായ രീതിയിൽ റാഗിംങ് നടത്തിയ മൂന്ന് വിദ്യാർത്ഥികളെ പിരിച്ചുവിട്ടിരുന്നു. മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികളെയാണ് പിരിച്ചുവിട്ടത്. ഈ മാസം മൂന്നിനാണ് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾ റാഗിംഗിന് ഇരയായത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് കോളജ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളായ ജൂബി, മാധവ്, ജിതിൻ രാജ്, എന്നിവരാണ് കുട്ടികളെ റാഗ് ചെയ്തെന്ന് കണ്ടെത്തി. മൂന്നു പേരും കുറ്റാക്കരാണെന്ന അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോളജിൽ നിന്നും പുറത്താക്കിയതായി പ്രിൻസിപ്പിൽ അറിയിക്കുകയായിരുന്നു.
കുട്ടികളെ പുറത്താക്കി കൊണ്ടുകൊണ്ടുള്ള ഉത്തരവ് കോളജ് അധികൃതർ വർക്കല പൊലീസിനും നൽകി. എന്നാൽ ഒന്നാം വർഷ കുട്ടികളുടെ മൊഴി അന്വേഷണ കമ്മീഷൻ ഇതുവരെ കൈമാറിയില്ലെന്ന് പൊലിസ് പറഞ്ഞു. റാഗിംങിന് ഇരയായ കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ഇപ്പോൾ പുറത്താക്കപ്പെട്ട ജൂബിയെ നേരത്തെ കോളേജിൽ നിന്നും സസ്പപെന്റ് ചെയ്തിരുന്നു. ഓണാഘോഷത്തിന് മാനേജ്മെനറ് അനുമതി നിഷേധിച്ചപ്പോൾ സമരം നയിച്ച ജൂബി പ്രിൻസിപ്പിലിനെ ഉപരോധിച്ചിരുന്നു. അന്ന് സസ്പെൻഷനിലായ ജൂബി കോളേജ് കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടാൻ ശ്രമിച്ചിരുന്നു.