
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ എംബിബിഎസ് ക്ലാസിൽ പ്ലസ് ടു വിദ്യാർത്ഥിനി കയറിയിരുന്ന സംഭവത്തിൽ വിശദീകരണവുമായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. അഡ്മിറ്റ് കാർഡ് വെച്ച് മാത്രമേ വിദ്യാർത്ഥികളെ ക്ലാസിലേക്ക് പ്രവേശിപ്പിക്കാൻ പാടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളേജിൽ പുതിയ എംബിബിഎസ് ക്ലാസ് രണ്ടാമത്തെ കൗൺസിലിംഗ് കഴിഞ്ഞ ഉടൻ തന്നെ തുടങ്ങി. രാവിലെ എട്ടുമണിക്ക് ക്ലാസ് തുടങ്ങിയപ്പോൾ എല്ലാ കുട്ടികളും എത്തിയിരുന്നില്ല. പിന്നീട് പല കുട്ടികളും കൂട്ടമായി എത്തി. ക്ലാസ് വൈകാതിരിക്കാൻ എല്ലാ കുട്ടികളെയും ഒരുമിച്ചു കയറ്റി. ആ സമയത്ത് പരിശോധിക്കാൻ കഴിഞ്ഞില്ലെന്നും അങ്ങനെയാണ് ഹാജർ രജിസ്റ്ററിൽ പ്ലസ് ടു വിദ്യാർത്ഥിനിയുടെ പേര് വന്നതെന്നും പ്രിൻസിപ്പൽ പറഞ്ഞു.
പ്രവേശന പരീക്ഷ യോഗ്യത പോലും ഇല്ലാതെയാണ് പ്ലസ് ടു വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് ക്ലാസിൽ ഇരുന്നത്. നാല് ദിവസം അധികൃതർ അറിയാതെയായിരുന്നു ഇത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നവംബർ 29നാണ് ഒന്നാം വർഷ ക്ലാസ് തുടങ്ങിയത്. 245 പേർക്കാണ് പ്രവേശനം ലഭിച്ചത്. ഇതിന് പുറമെയാണ് പ്ലസ് ടു വിദ്യാർഥിനി കടന്നുകൂടിയത്. സംഭവത്തില്‍ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇന്നലെ രാത്രി പൊലീസിൽ പരാതി നൽകി. വിദ്യാർത്ഥികളുടെ പ്രവേശന പട്ടികയിൽ പേരില്ലെങ്കിലും ഹാജർ പട്ടികയിൽ കുട്ടിയുടെ പേര് വന്നത് ദുരൂഹമാണെന്ന് പൊലീസ് പറയുന്നു. വിദ്യാർത്ഥിനി മലപ്പുറം സ്വദേശിയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam