
കൊല്ലം: കൊല്ലത്ത് പ്ലസ്ടു വിദ്യാർത്ഥിയെ ആളുമാറി മർദിച്ച് കൊന്ന സംഭവത്തിൽ പൊലീസിനെതിരെ കൂടുതൽ ആരോപണങ്ങളുമായി കൊല്ലപ്പെട്ട രഞ്ജിത്തിന്‍റെ അച്ഛൻ രംഗത്ത്. മകന് മർദ്ദനമേറ്റെന്ന പരാതി ഒത്തു തീർക്കാൻ തെക്കുംഭാഗം പൊലീസ് ശ്രമിച്ചുവെന്ന് രഞ്ജിത്തിന്‍റെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഫെബ്രുവരി 14 ന് വൈകീട്ട് ഇരു കൂട്ടരേയും പൊലീസ്, സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. എന്നാൽ പൊലീസിന്‍റെ ഒത്തുതീർപ്പ് ചർച്ചയ്ക്ക് പോയില്ലെന്നും രഞ്ജിത്തിന്‍റെ അച്ഛൻ രാധാകൃഷ്ണപിള്ള പറഞ്ഞു. വീട്ടിൽ കയറിവന്ന് ഒരു സംഘം ആളുകൾ ക്രൂരമായി മര്‍ദ്ദിച്ച കാര്യം പൊലീസിനെ അറിയിച്ചിട്ടും അന്വേഷിക്കാൻ തയ്യാറായില്ലെന്ന് രാധാകൃഷ്ണ പിള്ള നേരെത്തെ ആരോപിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് അടിയേറ്റുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരി 14 നാണ് രഞ്ജിത്തിന് മര്‍ദ്ദനമേറ്റത്. വീട്ടിൽ പഠിച്ച് കൊണ്ടിരുന്ന രഞ്ജിത്തിനെ അന്വേഷിച്ച് ആദ്യമെത്തിയത് പന്ത്രണ്ടോളം പേരടങ്ങിയ സംഘമായിരുന്നു. ഇവര്‍ പോയതിന് ശേഷം ജയിൽ വാര്‍ഡൻ വിനീതിന്‍റെ നേതൃത്വത്തിൽ ആറ് പേരടങ്ങിയ സംഘം വീട്ടിലെത്തി രഞ്ജിത്തിനെ വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു.
അരിയനെല്ലൂരിനടത്തുള്ള ഒരു പെൺകുട്ടിയെ ശല്യം ചെയ്തെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. അടിയേറ്റ് വീണ രഞ്ജിത്ത് പെൺകുട്ടിയെ അറിയില്ലെന്ന് കാല് പിടിച്ച് കരഞ്ഞ് പറഞ്ഞിട്ടും സംഘം ചെവിക്കൊണ്ടില്ല. തലയ്ക്ക് അടിയേറ്റ് വീണ രഞ്ജിത്ത് ബോധം കെട്ടുവീണു.
സംഭവം നടന്ന ഉടനെ ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിലെനെത്തി കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാൽ മൊഴിയെടുക്കാൻ പോലും പൊലീസ് തയ്യാറായില്ലെന്ന് രഞ്ജിത്തിന്റെ അച്ഛൻ രാധാകൃഷ്ണ പിള്ള പറഞ്ഞു. മാത്രമല്ല തിരിച്ച് കേസെടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും രാധാകൃഷ്ണ പിള്ള ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam