
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. പി എം ശ്രീ വിലയിരുത്താൻ രൂപീകരിച്ച മന്ത്രിസഭ ഉപസമിതിയുടെ തീരുമാനം വന്നതിനു ശേഷം മാത്രം വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ പറയുന്നതിലാണ് അർത്ഥമുള്ളതെന്ന് ഷാജി വ്യക്തമാക്കി. പദ്ധതിയുമായി യു ഡി എഫ് മുന്നോട്ടെന്ന പ്രസ്താവന കൺവീനർക്ക് തെറ്റിയതാണോ എന്ന ചോദ്യത്തിന് അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും വിഷയത്തിൽ മുസ്ലിം ലീഗിന് യാതൊരുവിധ പ്രതിസന്ധിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ സർക്കാരാണ് കരാറിൽ ഒപ്പുവെച്ചത് എന്നത് യാഥാർത്ഥ്യമാണെന്നും ലീഗ് പറഞ്ഞ കാര്യങ്ങളിൽ കൃത്യമായ വ്യക്തതയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വിഷയത്തിൽ രാജ്യസഭാ എം പി ജോൺ ബ്രിട്ടാസിന് മന്ത്രി രൂക്ഷമായ ഭാഷയിലാണ് മറുപടി നൽകിയത്. കഴിഞ്ഞ സർക്കാർ കരാർ ഒപ്പുവെച്ചതിന് പിന്നിലെ ഇടനിലക്കാരനും പാലവും ജോൺ ബ്രിട്ടാസ് ആയിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഒപ്പുവെച്ചിട്ട് ഉളുപ്പില്ലാതെ സംസാരിക്കുന്ന ആളോട് രാഷ്ട്രീയം പറയാൻ താല്പര്യമില്ലെന്നും തന്റെ നിലപാടിനെ ചോദ്യം ചെയ്യാൻ ബ്രിട്ടാസ് ആയിട്ടില്ലെന്നും ആവുമ്പോൾ പറയാമെന്നും അദ്ദേഹം കടുപ്പിച്ചു പറഞ്ഞു.
സംസ്ഥാനത്തെ തെരുവുനായ ശല്യം പരിഹരിക്കുന്നതിന് അപകടകാരികളായ നായകളെ കൊല്ലുക എന്നതാണ് നിലവിലെ തീരുമാനമെന്നും അതിനായി കൃത്യമായ പ്രോട്ടോക്കോൾ ഉണ്ടെന്നും മന്ത്രി അറിയിച്ചു. എ ബി സി സെന്ററുകളുടെ എണ്ണം വർദ്ധിപ്പിക്കും. വളർത്തുനായകളുടെ കുഞ്ഞുങ്ങളെ പൊതുസ്ഥലങ്ങളിൽ തള്ളിയാൽ കടുത്ത പിഴയും ശിക്ഷയും നൽകും. ഒരേക്കറിൽ ആയിരത്തോളം നായകളെ പാർപ്പിക്കാൻ കഴിയുന്ന ഷെൽട്ടർ ഹോമുകൾക്കായി ഒഴിഞ്ഞ സ്ഥലങ്ങൾ കണ്ടെത്തുമെന്നും ഓഗസ്റ്റ് ഏഴിന് വിഷയം ഹൈക്കോടതി പരിഗണിക്കുന്നതിന് മുൻപ് തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam