മലപ്പുറം പടിക്കൽ ജുമാ മസ്ജിദിന്റെ ഉദ്ഘാടന വേദിയിൽ വർഷങ്ങൾക്ക് ശേഷം ഇ.കെ, എ.പി വിഭാഗം സുന്നി നേതാക്കൾ ഒന്നിച്ചു. പാണക്കാട് സാദിഖലി തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, ജിഫ്രി മുത്തുക്കോയ തങ്ങൾ എന്നിവർ മുസ്ലിം സമൂഹത്തിന്റെ ഐക്യത്തിന് ആഹ്വാനം ചെയ്തു.

മലപ്പുറം: ഐക്യ സന്ദേശം ഉയർത്തി ഇരു വിഭാഗം സുന്നി സംഘടനകൾ. മലപ്പുറം പടിക്കൽ ജുമാ മസ്ജിദിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഇ.കെ, എപി വിഭാഗം നേതാക്കൾ ഒരുമിച്ചു പങ്കെടുത്തത്. പാണക്കാട് സാദിഖലി തങ്ങളും പരിപാടിക്ക് എത്തി. പള്ളിയുടെ ഉദ്ഘാടനം നിർവഹിച്ചത് സാദിഖലി തങ്ങളും എ പി അബൂബക്കർ മുസ്ലിയാരും ഒരുമിച്ചായിരുന്നു. സമസ്താ അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങളും കാന്തപുരത്തിനൊപ്പം വേദി പങ്കിട്ടു. കാന്തപുരത്തിന്റെ വിവാദ പ്രസ്താവനയിൽ ജിഫ്രി തങ്ങൾ വേദിയിൽ വച്ച് പിന്തുണ നൽകി. തന്നെ ചിലർ തെറ്റായി ആഘോഷിച്ചു എന്ന് കാന്തപുരം വിശദീകരിച്ചു.

സ്ത്രീകൾക്ക് ലോകത്ത് പ്രത്യേക സ്ഥാനവും മഹത്വവും ഉണ്ടെന്നും, എന്നാൽ പുരുഷന്മാരുടെ സ്ഥാനം സ്ത്രീകൾക്ക് കൊടുക്കാൻ പാടില്ലെന്നും കാന്തപുരം പറഞ്ഞു. കൂട്ടായ്മയും ഐക്യബോധവും എല്ലാ മേഖലകളിലും പുലർത്തണമെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. വിഭാഗീയതയും ഭിന്നതയും അവസാനിപ്പിക്കണം. മുസ്ലിം സമൂഹത്തിൻറെ ഐക്യം പ്രാധാന്യമേറുന്ന കാലഘട്ടമാണെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.