
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സിപിഎമ്മിനെ വെട്ടിലാക്കി പിണറായി വിജയന്‍റെ മുൻ അഡീഷണൽ പി എസിന്റെ ലേഖനം. കരാറിൽ നിന്ന് ഏകപക്ഷീയമായി സംസ്ഥാന സർക്കാറിന് പിന്മാറാനാകില്ലെന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ അമരക്കാരൻ കൂടിയായ രതീഷിൻ്റെ ലേഖനം പറയുന്നത്. ഇടത് കാലത്ത് മന്ത്രിസഭ ചർച്ച ചെയ്യാതെ കരാർ ഒപ്പിട്ടതിൽ അപാകതയുണ്ടെന്നും ലേഖനം വിമർശിക്കുന്നു.
പിഎം ശ്രീയിൽ നിന്ന് പിന്മാറണമെന്നാണ് എസ്എഫ്ഐ മുതൽ സിപിഎം നേതാക്കൾ വരെ യുഡിഎഫ് സർക്കാറിനോടാവശ്യപ്പെടുന്നത്. എന്നാൽ നിങ്ങൾ ഒപ്പിട്ട കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറ്റത്തിന് വ്യവസ്ഥപ്രകാരം സാധ്യമല്ലെന്ന് യുഡിഎഫ്. തർക്കം തുടരുമ്പോഴാണ് സിപിഎം വാദത്തെ ദുർബ്ബലപ്പെടുത്തി രതീഷ് കാളിയാടൻ്റെ ലേഖനം. വ്യവസ്ഥ അനുസരിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും യോജിപ്പിലെത്തി മാത്രമേ മരവിപ്പിക്കലിന് സാധ്യതയൂള്ളൂ എന്നാണ് ലേഖനം പറയുന്നത്. സംസ്ഥാനങ്ങൾക്ക് ഏകപക്ഷീയമായി പിന്മാറ്റത്തിന് വ്യവസ്ഥയില്ല. ഫണ്ടിൽ റിസ്കെടുത്ത് രാഷ്ട്രീയ തീരുമാനം വേണമെങ്കിൽ യുഡിഎഫ് സർക്കാറിന് എടുക്കാമെന്ന ലേഖനത്തിൻ്റെ അവസാനഭാഗത്തുണ്ടെങ്കിലും വ്യവസ്ഥകൾ എടുത്തുപറയുന്നതാണ് സിപിഎം നിലപാടിനെ പിന്നോട്ടടിപ്പിക്കുക. പിന്മാറ്റത്തിൽ മാത്രമല്ല ഒപ്പിട്ടതിനെയും ലേഖനം കുറ്റപ്പെടുത്തുന്നു.
ആദ്യം കരാർ കാബിനറ്റിൽ വന്നപ്പോൾ മന്ത്രിമാർ എതിർത്ത് മാറ്റിവെച്ചു. പിന്നീട് മന്ത്രിസഭാ യോഗത്തിൽ വരാതെ ഒപ്പിട്ടതിൽ അപാകതയുണ്ടെന്നാണ് വിമർശനം. ഫണ്ട് തടഞ്ഞുവെച്ചുള്ള കേന്ദ്രസമ്മർദ്ദത്തെ കുറിച്ചും ലേഖനത്തിൽ പറയുന്നുണ്ട്. സർക്കാർ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി അടുത്തയാഴ്ച റിപ്പോർട്ട് നൽകാനിരിക്കെയാണ് മലയാളം വാരികയിലെ ലേഖനം. കരാർ തുടർന്ന് വ്യവസ്ഥകളിൽ ഇളവിനാണ് യുഡിഎഫ് ശ്രമം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam