
തിരുവന്തപുരം: കേരളം പിഎം ശ്രീയില്‍ ചേരാനുള്ള ധാരണാപത്രം തയ്യാറാക്കിയത് ഈ മാസം 16ന്. തിരുവനന്തപുരത്ത് ധാരണപത്രം തയ്യാറാക്കി, ഇന്നലെയാണ് ദില്ലിയില്‍ കേന്ദ്രവുമായി സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറി ഒപ്പുവെച്ചത്. എന്നാൽ, ധാരണാപത്രം തയ്യാറാക്കിയ കാര്യം മന്ത്രിസഭായോഗത്തില്‍ നിന്നും വിദ്യാഭ്യാസ മന്ത്രി മറച്ചുവെച്ചു. ഒക്ടോബര്‍ 22ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐയുടെ എതിര്‍പ്പ് മന്ത്രി കെ. രാജന്‍ ഉന്നയിച്ചിരുന്നു. അന്ന് മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ഒരക്ഷരം പോലും ഇതേക്കുറിച്ച് മിണ്ടിയില്ല. കെ രാജന്‍ സിപിഐയുടെ ആശങ്ക അറിയിക്കുമ്പോള്‍ വിദ്യാഭ്യാസ വകുപ്പ് കരട് തയ്യാറാക്കിയിരുന്നു. ഇത്തരത്തില്‍ സിപിഐയെ പൂര്‍ണമായും ഒഴിവാക്കിയാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ധാരണാപത്രത്തിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ധാരണാപത്രം ഒരു ഭാഗത്ത് തയ്യാറാക്കുന്നതിനിടെയും ചര്‍ച്ചയാകാമെന്ന പ്രതികരണമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കമുള്ളവര്‍ വ്യക്തമാക്കിയത്. ഒരു ഭാഗത്ത് ചര്‍ച്ച നടത്തുമെന്ന നേതാക്കള്‍ പ്രതികരിക്കുന്നതിനിടെയാണ് പിഎം ശ്രീയുടെ കരാരിൽ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടെന്ന വിവരം പുറത്തുവരുന്നത്. അതേസമയം,
പിഎം ശ്രീയെ ചൊല്ലി എൽഡിഎഫിൽ അത്യസാധാരണമായ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. ചർച്ച കൂടാതെ ധാരണാപത്രത്തിൽ ഒപ്പിട്ടത് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് ബിനോയ് വിശ്വം തുറന്നടിച്ചു. പാർട്ടി മന്ത്രിമാർ രാജിക്ക് വരെ സന്നദ്ധത അറിയിച്ചു. അടിയന്തര ചർച്ചക്കായി സിപിഐ എൽഡിഎഫിന് കത്ത് നൽകി. എന്നാൽ, സിപിഐയുടെ എതിർപ്പ് തള്ളി പിഎം ശ്രീയുമായി മുന്നോട്ടെന്ന് സിപിഎമ്മും വിദ്യാഭ്യാസമന്ത്രിയും വ്യക്തമാക്കി. ഇടതുമുന്നണി നയം നടപ്പാക്കുന്ന സർക്കാറല്ല ഇതെന്നായിരുന്നു എംവി ഗോവിന്ദന്‍റെ വിചിത്രവിശദീകരണം. പിഎം ശ്രീയിൽ തട്ടി ഭരണ മുന്നണിയും സർക്കാറും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ഭിന്ന നിലപാടുമായി സിപിഐയും സിപിഎമ്മും നേര്‍ക്കുനേര്‍ വന്നതോടെയാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. പരസ്യമാക്കിയതോടെ സംസ്ഥാനത്ത് അസാധാരണ രാഷ്ട്രീയസ്ഥിതിയായി.
പാർട്ടി എതിർപ്പ് തള്ളി പിഎം ശ്രീയിൽ ഒപ്പ് വെച്ചതിലാണ് സിപിഐയുടെ കടുത്ത അമർഷം. അടിയന്തിര സിപിഐ സെക്രട്ടറിയേറ്റിൽ സിപിഎമ്മിനെതിരെ കടുത്ത വിമർശനമാണ് ഉയര്‍ന്നത്. രാജനും പ്രസാദും മന്ത്രിസ്ഥാനം രാജിവെക്കാമെന്ന് വരെ അറിയിച്ചു. കാബിനറ്റിൽ നിന്ന് മന്ത്രിമാരെ മാറ്റിനിർത്തണമെന്ന അഭിപ്രായം വരെ ഉണ്ടായി. കേന്ദ്ര നേതൃത്വത്തിന്‍റെ അനുമതിയോടെ അതൃപ്തി കടുപ്പിക്കാനാണ് സിപിഐ തീരുമാനം. തിരുത്തലിന് എൽഡിഎഫ് നേതൃത്വത്തിന് ബിനോയ് കത്ത് നൽകി. 27ന് പാർട്ടി അടിയന്തര എക്സിക്യുട്ടീവ് വിളിച്ചു. സിപിഐ രണ്ടും കല്പിച്ച് ഇറങ്ങുമ്പോൾ ഫണ്ട് മുഖ്യം എന്ന വാദം ആവർത്തിക്കുകയാണ് സിപിഎം. ധാരണാപത്രം ഒപ്പ് വെച്ചതിൽ തിരുത്തലിന് തയ്യറാല്ല, പക്ഷ സിപിഐയുമായി അനുനയ ചർച്ച നടത്തുമെന്നാണ് വിശദീകരണം. ഇത് ഇടത് മുന്നണി നയം നടപ്പാക്കുന്ന സർക്കാർ അല്ലെന്നാണ് നയം മാറ്റത്തി.സിപിഎം സെക്രട്ടറിയുടെ വിചിത്ര വാദം. ഫണ്ട് തടഞ്ഞുള്ള കേന്ദ്ര കെണിയിൽ വീണതിനെ ഫണ്ട് നേടിയെടുക്കാനുള്ള തന്ത്രമായാണ് ശിവൻകുട്ടി വിശേഷിപ്പിക്കുന്നത്. ഏതായാലും എൽഡിഎഫിലെ രണ്ട് പ്രമുഖ പാർട്ടികൾ പിഎം ശ്രീയി ഏറ്റുമുട്ടുമ്പോൾ എന്തും സംഭവിക്കാവുന്ന സ്ഥിതിയാണുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam