
തിരുവനന്തപുരം: സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. സിപിഐ ഈ വല്യേട്ടൻ അടിച്ചമർത്തലിൽ നിൽക്കേണ്ട കാര്യമില്ല. യുഡിഎഫിൽ അർഹമായ സ്ഥാനം നൽകുമെന്ന് അടൂർ പ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പിഎം ശ്രീ സ്‌കൂൾ പദ്ധതിയിൽ കേരളം ഒപ്പുവെച്ച നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വേദനകൾ കടിച്ചമർത്തി പ്രശ്‌നമൊന്നും ഇല്ലെന്ന് നാളെ സിപിഐ പറയും. പക്ഷെ, അകൽച്ചയുണ്ടായികഴിഞ്ഞു. സിപിഐയിൽ വിള്ളൽ വീണുകഴിഞ്ഞുവെന്നും അടൂർ പ്രകാശ് പറഞ്ഞു. സിപിഐയില്‍ നിന്ന് ഒരു വിഭാഗം യുഡിഎഫിലേക്ക് വരുമെന്നും അടൂർ പ്രകാശ് അവകാശപ്പെടുന്നു.
പാർട്ടിയുടെ എതിർപ്പ് തള്ളി കേന്ദ്രസർക്കാരിൻ്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ചേർന്ന വിദ്യാഭ്യാസവകുപ്പ് നടപടിയിൽ കടുത്ത നിലപാടിലേക്ക് സിപിഐ കടക്കുന്നുവെന്ന് സൂചന. മന്ത്രിസഭായോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളെടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിട്ടുണ്ട്. മുന്നണി മര്യാദ ലംഘിച്ചത് ആയുധമാക്കും. വിഷയം എൽഡിഎഫ് ചർച്ച ചെയ്യുമെന്ന സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെ ഏകപക്ഷീയമായി ധാരണാ പത്രത്തിൽ ഒപ്പിട്ടത് അംഗീകരിക്കാനാകില്ലെന്നാണ് സിപിഐയിലെ പൊതുവികാരം. മുന്നണി മര്യാദ ലംഘിച്ചത് ആയുധ മാക്കിയുള്ള പോരിനാണ് പാർട്ടി തയ്യാറെടുക്കുന്നത്. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കാര്യങ്ങൾ ആലോചനയിലാണ്. സിപിഎം ദേശീയ നേതൃത്തെ എതിർപ്പ് അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇടത് പാർട്ടികളുട കെട്ടുറപ്പിനെ തകർക്കുന്ന നടപടിയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അറിയിക്കും.
സി പി ഐയുടെ കടുത്ത എതിർപ്പിനെ വകവെക്കാതെയാണ് കേരളം പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത്. ഇന്നലെയാണ് കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടത്. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയിൽ ഒപ്പ് വെച്ചത്. ഇതോടെ തടഞ്ഞുവച്ച 1500 കോടിയുടെ എസ് എസ് കെ ഫണ്ട് ഉടൻ അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകി. മൂന്ന് തവണ മന്ത്രിസഭയിലടക്കം സി പി ഐ എതിർപ്പ് ഉന്നയിച്ച പദ്ധതിയിലാണ് കേരളം ഇപ്പോൾ ചേർന്നിരിക്കുന്നത്. ഇതാണ് സി പി ഐ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാൻ കാരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam