
തിരുവനന്തപുരം: പിഎം ആവാസ് യോജന പ്രകാരം നിർമ്മിക്കുന്ന വീടുകളിൽ കേന്ദ്ര സർക്കാർ എംബ്ലം വെക്കുന്നതിൽ തെറ്റില്ലെന്ന് ആവർത്തിച്ച് കെ എം ഷാജി. വീടുകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ വെക്കും എന്ന് താൻ പറഞ്ഞിട്ടില്ല. കേന്ദ്ര എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ ഇല്ല. ഇതു വരെ നിർമ്മിച്ച വീടുകളിലെ എംബ്ലത്തിൽ ഒന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ഇല്ല. പിഎംഎവൈ പദ്ധതിയിൽ കേന്ദ്രത്തിന്റെ എംബ്ലം വെക്കണം എന്നത് നിബന്ധന ആണെന്നും മന്ത്രി പറഞ്ഞു.
ഒരു ലക്ഷത്തിലേറെ പേർക്ക് വീട് കിട്ടുന്ന കാര്യമാണ്. ആവശ്യമില്ലാത്ത കപട ആദർശം പറഞ്ഞ് തടയില്ല. എന്തിനാണ് ആളുകളുടെ വയറ്റത്തടിക്കുന്നത്. ഇഎംഎസ് ഭവന പദ്ധതി വിഭാവനം ചെയ്തവരാണ് പിഎംഎവൈയെ എതിർക്കുന്നത്. സംസ്ഥാന വിഹിതം ഇല്ലാത്തത് കാരണമാണ് പിഎംഎവൈ പോലുള്ള പദ്ധതിയിൽ നിന്നും ഇടതു സർക്കാർ പിന്മാറിയത്. പ്രധാനമന്ത്രിയുടെ ഫോട്ടോ ഉള്ളത് കൊണ്ടാണ് പിന്മാറിയത് എന്ന വാദം നുണയാണെന്നും കെ എം ഷാജി പ്രതികരിച്ചു.
അതേസമയം കെ എം ഷാജിക്ക് നല്ല മാറ്റമുണ്ടെന്ന് സിപിഎം നേതാവ് എ കെ ബാലൻ പറഞ്ഞു. അത് യുഡിഎഫിന് അല്ല , ബിജെപിക്ക് അനുകൂലമാണ്. ബിജെപിക്കും ആർഎസ്എസിനും യുഡിഎഫ് അടിമപ്പെടുന്നു. കേന്ദ്രത്തിനെതിരെ ഷാജിയും യുഡിഎഫും ഒന്നും പറയില്ല. മതമാണ് മതമാണ് മതമാണ് പ്രശ്നം എന്നത് മാത്രം ഇനി ഭേദഗതി ചെയ്താൽ മതി. പിണറായി വിജയൻ സംഘികളുടെ ആളാണെന്ന് പ്രചരിപ്പിച്ചവരാണിവർ എന്നും എ കെ ബാലൻ പറഞ്ഞു.
എ കെ ബാലൻ തനിക്കെതിരെ പറഞ്ഞത് തമാശയായി കണക്കാക്കുന്നുവെന്നാണ് കെ എം ഷാജിയുടെ മറുപടി. ബാലൻ അങ്ങനെ പലതും പറയും. ഭരണപക്ഷത്ത് ആയപ്പോൾ കൂടുതൽ ഉത്തരവാദിത്തം ഉള്ള ആളായി. ചുമതല ഭംഗിയായി നിർവഹിക്കാൻ ശ്രമിക്കുകയാണ്. നിലപാടുകളിൽ വിട്ടുവീഴ്ച ഇല്ലാതെ വികസനം ത്വാരിതപ്പെടുത്തുമെന്നും കെ എം ഷാജി പറഞ്ഞു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിൽ അപാകത ഇല്ലെന്നും കെ എം ഷാജി പറഞ്ഞു. പദവിക്ക് യോഗ്യനായ ആളെയാണ് നിയമിച്ചത്. എല്ലാം പരിശോധിച്ചാണ് നിയമനം. ഒരാൾ കടുത്ത വിശ്വാസി ആയി എന്നത് കൊണ്ട് ആർഎസ്എസ് ചാപ്പ കുത്തേണ്ടന്നും കെ എം ഷാജി പറഞ്ഞു. ഗ്രാമ സഭകളുടെ അധികാരം പുനസ്ഥാപിക്കുമെന്നും പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam