
ഡെറാഢൂണ്‍: ജോഷിമഠിലെ ഭൗമ പ്രതിഭാസം നേരിടുന്ന മേഖലകൾ ഇന്ന് ബോർഡർ സെക്രട്ടറിയും, ദേശിയ ദുരന്ത നിവാരണ സേന അംഗങ്ങളും, സന്ദർശിക്കും. ജനങ്ങളെ മാറ്റി താമസിപ്പിക്കാനും പ്രതിസന്ധി പരിഹരിക്കാനും പ്രധാനമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഉന്നതല യോഗം ചേർന്ന ശേഷം പ്രധാനമന്ത്രി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി ഫോണിൽ സംസാരിച്ചു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി, ഐഐടി റുർക്കി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ് എന്നിങ്ങനെ 7 സെന്ററുകൾ പ്രശ്നപരിഹാരത്തിനായി ഒരുമിച്ച് പ്രവർത്തിക്കും. മാറ്റി താമസിപ്പിക്കുന്നവർക്കായി താൽക്കാലിക വീടുകൾ ഉണ്ടാക്കി നൽകാനും ആലോചനയുണ്ട്.അതേസമയം പ്രശ്നം ബാധിച്ച ഇടങ്ങളിൽ നിന് ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാാണ്.
വീടുകളില്‍ വലിയ വിള്ളല്‍, ഭൂമിക്കടിയില്‍ നിന്ന് പുറത്തേക്ക് ശക്തമായ നീരൊഴുക്ക്. ഒരു വര്‍ഷമായി ജീവനും കൈയില്‍ പിടിച്ച് കഴിയുകയാണ് ജോഷിമഠിലെ മൂവായിരത്തിലേറെ ജനങ്ങള്‍. അതി ശൈത്യത്തില്‍ ഭൗമ പ്രതിഭാസത്തിന്‍റെ തീവ്രതയും കൂടി. പല വീടുകളും നിലംപൊത്തി, റോഡുകള്‍ വിണ്ടു കീറി. രണ്ട് വാര്‍ഡുകളില്‍ കണ്ടു തുടങ്ങിയ പ്രശ്നം പത്തിലേറെ വാര്‍ഡുകളില്‍ ഭീഷണിയായതോടെയാണ് പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയത്.
ജനരോഷം ശക്തമായത് തിരിച്ചറിഞ്ഞതോടെ കേന്ദ്രസര്‍ക്കാര്‍ വിഷയത്തിൽ ഇടപെട്ടു. പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ക്ക് വേഗമായി. ദുരിതബാധിത മേഖലകള്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ച ശേഷമാണ് ഗുരുതര സാഹചര്യത്തില്‍ കഴിയുന്ന അറുനൂറിലേറെ കുടുംബങ്ങളെ ഉടന്‍ മാറ്റി പാര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി നിര്‍ദ്ദേശം നല്‍കിയത്
വിചിത്ര പ്രതിഭാസത്തെ കുറിച്ച് പഠിക്കാന്‍ ആറംഗ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരുന്നു ഈ സമിതി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് കൈമാറും. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, കേന്ദ്ര ജലക്കമ്മീഷന്‍, പരിസ്ഥിതിമന്ത്രാലയ പ്രതിനിധികളാണ് ജോഷിമഠിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്. ഇതിനിടെ ജോഷിമഠിനെ സംരക്ഷിക്കാന്‍ കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്നാരോപിച്ചാണ് ശങ്കരാചാര്യമഠത്തിലെ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി സുപ്രീംകോടതിയിലെത്തിയത്. ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നേടിയെടുക്കാന്‍ കോടതി ഇടപെടണമെന്നാണ് ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam