
കോഴിക്കോട്: കോര്‍പറേഷന്‍ അക്കൗണ്ടില്‍ നിന്നും കോടികള്‍ തട്ടിച്ച കേസിലെ പ്രതി പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജര്‍ എം പി റിജില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ കോടതി ഈ മാസം 8ന് വിധി പറയും. കഴിഞ്ഞ 29ാം തിയതി മുതല്‍ റിജില്‍ ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം. ഫണ്ട് തട്ടിപ്പിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് പ്രതിഭാഗം. വാദിച്ചു. തനിക്ക് മാത്രമല്ല പങ്ക് .പണമിടപാടിൽ പങ്കാളികൾ ആയ എല്ലാവർക്കെതിരെയും അന്വേഷണം വേണം. ബാങ്ക് ഉന്നതരും കോർപ്പറേഷൻ അധികാരികളും ഗൂഡാലോചന നടത്തി. പണം പിൻവലിക്കണം എങ്കിൽ മൂന്ന് ഘട്ടത്തിൽ ഉള്ള പരിശോധനകൾ നടത്തും. ഒരാള്‍ മാത്രം വിചാരിച്ചാൽ നടത്താവുന്ന തട്ടിപ്പ് അല്ല. താൻ സ്ഥലം മാറിയതിനു ശേഷം ആണ് തട്ടിപ്പ് നടന്നതെന്നും റിജിലിന്‍റെ അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്നാണ് വ്യാഴാഴ്ച വിധി പറയാനായി കേസ് മാറ്റിവച്ചത്.
പഞ്ചാബ് നാഷണൽ ബാങ്കിന്റെ തട്ടിപ്പ് നടന്ന കോഴിക്കോട് ലിങ്ക് റോഡ് ശാഖയിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി.അസിസ്റ്റൻറ് കമ്മീഷണർ ടി ആൻറണിയുടെ നേതൃത്വത്തിലാണ് പരിശോധന.കോഴിക്കോട് കോർപ്പറേഷൻ അക്കൗണ്ട് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ബാങ്കിൽ എത്തി. അന്വേഷണ ഉദ്യോഗസ്ഥരും കോർപ്പറേഷൻ ഉദ്യോഗസ്ഥരും പഞ്ചാബ് നാഷണൽ ബാങ്ക് ഉദ്യോഗസ്ഥരും സംയുക്തമായി രേഖകൾ പരിശോധിച്ചു.തട്ടിപ്പ് സംബന്ധിച്ച് പഞ്ചാബ് നാഷണൽ ബാങ്കും കോർപ്പറേഷനും കണ്ടെത്തിയ തുകയിൽ പൊരുത്തക്കേട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് സംയുക്ത പരിശോധന.
കോഴിക്കോട് കോര്‍പറേഷന്‍ അക്കൗണ്ട് തട്ടിപ്പില്‍ 12 കോടി 68 ലക്ഷം രൂപയുടെ തിരിമറി ഇതുവരെ നടന്ന പരിശോധനയില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തി.പല അക്കൗണ്ടുകളില്‍ നിന്ന് തിരിച്ചും മറിച്ചും ഇടപാടുകള്‍ നടത്തിയതിനാല്‍ ബാങ്ക്, കോര്‍പറേഷന്‍ എന്നിവയുടെ രേഖകള്‍ ക്രൈബ്രാഞ്ച് വിശദമായി പരിശോധിക്കും .തട്ടിപ്പ് കേസിലെ പ്രതി പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജര്‍ എം.പി റിജിലിന്‍റെ ആക്സിസ് ബാങ്കിലെ അക്കൗണ്ടും ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഓണ്‍ലൈന്‍ റമ്മിക്ക് ഉള്‍പ്പെട ഈ അക്കൗണ്ടില്‍ നിന്ന് പണമിടപാട് നടത്തിയതായി കണ്ടെത്തി.15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് കോര്‍പറേഷന്‍റെ പരാതി .12 കോടിയാണ് ബാങ്ക് പുറത്ത് വിടുന്ന കണക്ക്.ചില സ്വകാര്യ വ്യക്തികളും പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. അതിനാല്‍ തട്ടിപ്പിന്‍റെ വ്യാപ്തി ഇനിയും ഉയരു മെന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam