
കൊച്ചി: പോപ്പലുർ ഫ്രണ്ടിന്‍റെ കൊലയാളി ഗ്രൂപ്പിൽ അംഗമെന്ന് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയ എറണാകുളം സ്വദേശി മുബാറക്കിനെപ്പറ്റി സംസ്ഥാന പൊലീസും വിവരങ്ങൾ തേടുന്നു. ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്ന മുബാറക്കിന് നിരോധിത സംഘടനയുമായി ഇത്ര അടുത്ത ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ പോലും കരുതിയിരുന്നില്ല. എന്നാൽ പോപ്പുലർ ഫ്രണ്ടിന്‍റെ മുതിർന്ന നേതാക്കളെ ചോദ്യം ചെയ്തപ്പോഴാണ് മുബാറക്ക് അടക്കമുളള തീവ്രനിലപാടുകാരെക്കുറിച്ച് വിവരം കിട്ടിയത്.
അഡ്വ. മുഹമ്മദ് മുബാറക് ഹൈക്കോടതിയിൽ അഭിഭാഷകനെന്നാണ് എടവനക്കാടുകാർക്കും ലോക്കൽ പൊലീസിനും അറിയാമായിരുന്നത്. കുംഫൂ അടക്കമുളള ആയോധന കലകളിൽ പണ്ടേ തന്നെ വിദഗ്ധനാണ്. അതുകൊണ്ടുതന്നെ പ്രദേശത്തെ ചെറുപ്പക്കാരടക്കമുളളവരുമായി അടുപ്പമുണ്ടായിരുന്നു. കൊച്ചിയിലേക്ക് അഭിഭാഷകനായി പോയതോടെയാണ് നാട്ടിലുളള പതിവ് ബന്ധങ്ങൾ നിലച്ചത്. ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തപ്പേഴാണ് മുബാറക്കിന് ആരുമറിയാത്ത മറ്റു ചില പശ്ചാത്തലങ്ങൾ കൂടി ഉണ്ടായിരുന്നെന്ന് പുറം ലോകമറിയുന്നത്. മൂന്ന് വർഷം മുമ്പാണ് അഭിഭാഷകനായി മുബാറക് കൊച്ചി നഗരത്തിലെത്തിയത്. എന്നാൽ ഹൈക്കോടതിയിൽ അധികം കണ്ടവരില്ല. നേരത്ത പോപ്പുലർ ഫ്രണ്ടുമായും എസ് ഡി പി ഐയും മുബാരക്കിന് അടുപ്പമുണ്ടായിരന്നതായി ലോക്കൽ പൊലീസിനും അറിയാം. എന്നാൽ പിന്നീട് അതെല്ലാം വിട്ട് പൂർണഅഭിഭാഷകനായി മാറിയെന്നായിരുന്നു കരുതിയത്.
Also Read: നേതാക്കളെ വധിക്കാൻ പദ്ധതി? പിഎഫ്ഐ നേതാവായ ഹൈക്കോടതി അഭിഭാഷകൻ എൻഐഎയുടെ പിടിയിൽ
നേരത്തെ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ടിന്‍റെ മുൻ നിര നേതാക്കളെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖരെ വധിക്കാൻ ഹിറ്റ് ലിസ്റ്റ് തയാറാക്കിയെന്നും അതിനായി കൊലയാളി സംഘത്തെ നിയോഗിച്ചെന്നും അറിയുന്നത്. അത്തരമൊരു കൊലയാളി സംഘത്തിലെ പ്രധാനിയായിരുന്നു എല്ലായ്പോഴും സൗമ്യനായിരുന്ന മുബാറക് എന്നാണ് എൻ ഐ എ പറയുന്നത്. ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ മഴു എന്ന് തോന്നിപ്പിക്കും വിധമുളള ആയുധങ്ങൾ തീവ്രവാദ ശക്തികൾ ആയുധ പരിശീലനത്തിന് കാലങ്ങളായി ഉപയോഗിക്കുന്നതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. കൊച്ചി നഗരത്തിൽ മുബാറക്കുമായി സൗഹൃദമുണ്ടായിരുന്ന ചില യുവ അഭിഭാഷകർ, ചില ഓൺലൈൻ മാധ്യമപ്രവർത്തകരും എൻ ഐ എയുടെ അന്വേഷണ പരിധിയിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam