
കോഴിക്കോട്: സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരായ കേസിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരു ചാനൽ ചർച്ചയ്ക്കിടയിലെ അധിക്ഷേപ പരാമർശത്തിലെ പരാതിയെ തുടർന്ന് നടക്കാവ് പൊലീസാണ് ഉമർ ഫൈസിക്കെതിരെ കേസെടുത്തത്. വനിത അവകാശ പ്രവർത്തക വി പി സുഹറയാണ് ഉമർ ഫൈസിക്കെതിരെ പരാതി നൽകിയത്. പ്രധാനമായും രണ്ട് കുറ്റങ്ങൾ ചുമത്തിയാണ് നടക്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്. മതസ്പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഐ പി സി 295 എ, 298 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ചാനൽ ചർച്ചക്കിടെ തട്ടമിടാത്ത സ്ത്രീകളെല്ലാം അഴിഞ്ഞാട്ടക്കാരികൾ എന്ന പരാമർശമാണ് കേസിന് അടിസ്ഥാനമായത്.
സി പി എം സംസ്ഥാന സമിതി അംഗം അനിൽ കുമാറിന്‍റെ തട്ടം പ്രസ്താവനക്ക് പിന്നാലെ നടന്ന ചാനൽ ചർച്ചക്കിടെയായിരുന്നു സമസ്ത നേതാവിന്‍റെ വിവാദ പരാമർശം. ഒക്ടോബർ മാസത്തിലായിരുന്നു ടെലിവിഷൻ ചർച്ച നടന്നത്. തട്ടമിടാത്ത സ്ത്രീകളെ ഉമർ ഫൈസി അവഹേളിച്ചെന്ന് ചൂണ്ടികാട്ടി വി പി സുഹറ കഴിഞ്ഞ ഒക്ടോബര്‍ മാസം രണ്ടാം വാരം തന്നെ പരാതി നൽകുകയും ചെയ്തിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് വി പി സുഹറ പരാതി നൽകിയത്. മാസങ്ങൾക്ക് ശേഷമാണ് സുഹറയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
കേസെടുക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഇതിനിടെ സുഹറ പലവട്ടം രംഗത്തെത്തിയിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് തന്റെ പരാതിയിൽ കേസെടുക്കാത്തത്, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സി പി എം തട്ടം വിവാദത്തിൽ നിന്ന് പിന്നോട്ട് പോയതാണെന്നായിരുന്നു സുഹ്റയുടെ വിമര്‍ശനം. നല്ലളം സ്കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച 'തിരികെ സ്കൂളിലേക്ക്' എന്ന പരിപാടിക്കിടെ തട്ടം ഉരിയുള്ള വി പി സുഹ്റയുടെ പ്രതിഷേധം വലിയ ശ്രദ്ധയാകർഷിച്ചിരുന്നു. അന്ന് പരിപാടിയിൽ അതിഥിയായെത്തിയ വി പി സുഹറ തട്ടം ഊരി പ്രതിഷേധിച്ചതിന് പിന്നാലെ പി ടി എ പ്രസിഡന്‍റ് അക്രമാസക്തനായതും വലിയ വാർത്തയായിരുന്നു. പി ടി എ പ്രസിഡന്റ് വി പി സുഹ്റയെ അസഭ്യം പറഞ്ഞെന്ന് പരാതി ഉയര്‍ന്നിരുന്നു. ഈ സംഭവത്തിൽ വി പി സുഹ്റ നല്ലളം പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam