
പാലോട്: അട്ടക്കുളങ്ങരയില്‍ വനിതാ ജയില്‍ ചാടിയ യുവതികള്‍ പിടിയില്‍. ശില്‍പ്പ, സന്ധ്യ എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇരുവരും ജയില്‍ ചാടിയത്. ശിൽപ്പയുടെ വീട്ടിലേക്ക് പോകുന്ന വഴി പാലോട് പൊലീസും റൂറൽ എസ്പിയുടെ കീഴിലുള്ള ഷാഡോ പൊലീസും ചേർന്ന് ഇരുവരെയും പിടികൂടുകയായിരുന്നു. കേസ് അന്വേഷിക്കുന്ന ഫോര്‍ട്ട് പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും.
ഇരുവര്‍ക്കെതിരെയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തമിഴ്നാട്ടിലെയും കേരളത്തിലെയും എല്ലാ പൊലീസ് സ്റ്റേഷനുകളിലും രക്ഷപ്പെട്ട ശിൽപ്പ, സന്ധ്യ എന്നിവരുടെ ചിത്രം വച്ചാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്. പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായും ഒളിവില്‍ പോയതായും പൊലീസ് സംശയിച്ചിരുന്നു.
പാങ്ങോട് സ്വദേശിയായ ശിൽപയെ ജോലിക്ക് നിന്ന വീട്ടിലെ ഗൃഹനാഥന്‍റെ മോതിരം മോഷ്ടിച്ചതിനാണ് അറസ്റ്റ് ചെയ്തത്. മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയതിനാണ് വര്‍ക്കല സ്വദേശിയായ സന്ധ്യ അറസ്റ്റിലായത്. ഇരുവരും സാമ്പത്തികമായി താഴേത്തട്ടിലുള്ള കുടുംബത്തിലുള്ളവരാണ്. രണ്ട് പേരും ചെറിയ കുട്ടികളുടെ അമ്മമാരുമാണ്. ജാമ്യമെടുക്കാൻ പണമില്ലാത്തതിനാലാവണം ഇവർ ജയിൽ ചാടാൻ തീരുമാനിച്ചതെന്നായിരുന്നു പൊലീസ് സംശയം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam