
തിരുവനന്തപുരം: വീണ്ടും പൊലീസിനെതിരെ കസ്റ്റഡി മര്‍ദനാരോപണം. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസിനെതിരെയാണ് ഗുരുതര ആരോപണം. ബൈക്ക് മോഷണക്കേസിലെ പ്രതികളെ ക്രൂരമായി തല്ലിച്ചതിച്ചെന്നാണ് പരാതി. ബൈക്ക് മോഷണ കേസിൽ കൊച്ചി പൊലീസ് പിടികൂടിയ ജിനു ബേബിയ്ക്കും കൂട്ടുപ്രതി ഉണ്ണിയ്ക്കുമാണ് മര്‍ദനമേറ്റത്.പ്രതികളെ ഫോര്‍ട്ട് പൊലീസിന് കൈമാറുകയായിരുന്നു. ഫോര്‍ട്ട് പൊലീസിൽ രജിസ്റ്റര്‍ ചെയ്ത മോഷണ കേസിലാണ് പ്രതികള്‍ പിടിയിലാകുന്നത്. മര്‍ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജിനുവിനെ ജയിലിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി. ബൈക്ക് മോഷണക്കേസിലെ കൂട്ടുപ്രതിയായ ഉണ്ണിയും ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് മര്‍ദിച്ചെന്ന പരാതിയിൽ മജിസ്ട്രേറ്റ് ഇരുവരുടെയും രഹസ്യമൊഴി രേഖപ്പെടുത്തി. വാഹനത്തിലിട്ട് പട്ടിക കഷ്ണം കൊണ്ട് അടിച്ചുവെന്നാണ് പ്രതികളുടെ മൊഴി. എന്നാൽ,റിമാൻഡ് സമയത്തോ വൈദ്യപരിശോധനസമയത്തോ മർദ്ദിച്ചതായി പ്രതികള്‍ പറഞ്ഞിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി സിറ്റി പൊലീസ് കമ്മീഷണർ കാർത്തിക് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam