പൊലീസിന് കൈമാറിയ ഡിവിആറില്‍ പാര്‍ട്ടി ഹാളിലെ ദൃശ്യങ്ങളില്ല. ഇതോടെയാണ് ഹാര്‍ഡ് ഡിസ്ക്കിനായി വീണ്ടും പരിശോധന നടത്തുന്നത്.
കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീറും (Ansi kabeer) സുഹൃത്തുക്കളും പങ്കെടുത്ത ഡിജെ പാര്‍ട്ടി (DG party) സംഘടിപ്പിച്ച ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പരിശോധന. ഇന്നലെ ഹോട്ടലില്‍ പരിശോധന നടത്തിയെങ്കിലും ഡിജെ പാര്‍ട്ടിയുടെ ദൃശ്യം കണ്ടെത്താനായിരുന്നില്ല. അപകടം നടന്നതിന്‍റെ പിറ്റേന്ന് ഹാര്‍ഡ് ഡിസ്ക്ക് ഹോട്ടലുകാര്‍ മാറ്റിയെന്നാണ് സംശയം. പൊലീസിന് കൈമാറിയ ഡിവിആറില്‍ പാര്‍ട്ടി ഹാളിലെ ദൃശ്യങ്ങളില്ല. ഇതോടെയാണ് ഹാര്‍ഡ് ഡിസ്ക്കിനായി വീണ്ടും പരിശോധന നടത്തുന്നത്. ഇന്നലെ ഹാർഡ് ഡിസ്ക്കിന്‍റെ പാസ്വേർഡ് അറിയില്ലെന്നായിരുന്നു ജീവനക്കാർ പറഞ്ഞത്.
ഇക്കഴിഞ്ഞ നവംബർ ഒന്നിന് പുലർച്ചേ നമ്പര്‍ 18 ഹോട്ടലില്‍ സംഘടിപ്പിച്ച പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുൻ മിസ് കേരള അൻസി കബീറടക്കം മൂന്നു പേർ വൈറ്റിലയിൽ ദാരുണമായി വാഹനാപകടത്തിൽ മരിച്ചത്. അമിതമായി മദ്യപിച്ചിരുന്നതായി വാഹനത്തിലുണ്ടായിരുന്ന തൃശ്ശൂര്‍ സ്വദേശി അബ്ദുൾ റഹ്മാൻ മൊഴി നൽകിരുന്നു. ഇതിന്‍റെ തുടർച്ചയായിട്ടാണ് കൊച്ചി സിറ്റി പൊലീസ് ഹോട്ടലിൽ പരിശോധ നടത്തിയത്. ഡിജെ പാർടിയുടെ വിശദാംശങ്ങൾ, മുൻ മിസ് കേരള അടക്കം ഇവിടെനിന്ന് മടങ്ങിയതിന്‍റെ വിവരങ്ങൾ എന്നിവയാണ് പ്രധാനമായും തേടുന്നത്.
കൊവിഡ് കാലത്ത് ഡിജെ പോലുളള കൂടിച്ചേരലുകൾക്ക് നിയന്ത്രണങ്ങൾ ഉളളപ്പോഴാണ് ഫോർട്ടുകൊച്ചി പൊലീസ് സ്റ്റേഷന് തൊട്ടടത്ത് രാവേറെ നീളുന്ന പാർടികൾ അരങ്ങേറിയത്. നിശ്ചിതസമയം കഴിഞ്ഞും മദ്യവിൽപ്പന നടത്തിയതിനാണ് ഹോട്ടലിന്‍റെ ബാർ ലൈസൻസ് തൊട്ടടുത്ത ദിവസം സസ്പെൻഡ് ചെയ്തത്. ലഹരിമരുന്ന് വിതരണം എന്ന സംശയത്തിന്റെ പേരിൽ എക്സൈസ് സംഭവത്തിന് നാലുദിവസം മുമ്പ് പരിശേോധന നടത്തിയിരുന്നു.