
തിരുവനന്തപുരം: കണ്ണൂർ പാനൂരിൽ കല്യാണത്തിന് പൊലീസുകാരെ വാടകയ്ക്ക് നൽകിയതിനെതിരെ സേനയിൽ വ്യാപക പ്രതിഷേധം. പ്രവാസി വ്യവസായിയുടെ മകളുടെ വിവാഹത്തിനാണ് കണ്ണൂർ എ ആർ ക്യാമ്പിലെ നാല് പൊലീസുകാരെ വിട്ട് നൽകിയ കണ്ണൂർ അഡീഷണൽ സൂപ്രണ്ടിന്‍റെ ഉത്തരവാണ് വിവാദമായത്. പൊലീസിനെ ആഢംബര വേദികളിൽ പ്രദർശന വസ്തുവാക്കി മാറ്റരുതെന്ന് പൊലീസ് ഓഫീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജു ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച പൊലീസ് സംഘടന മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.
കണ്ണൂർ പാനൂലിലെ പ്രവാസി വ്യവസായിയും ജ്വല്ലറി ഉടമയുമായ വ്യക്തതിയുടെ മകളുടെ വിവാഹത്തിനാണ് നാല് പൊലിസുകാരെ വിട്ട് നൽകിയത്. ഇന്നലെ നടന്ന കല്യാണത്തിന് രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് പൊലീസുകാരെ വിട്ട് നൽകിയത്. ഒരു പൊലീസുകാരന് 1400 രൂപ വീതം വാങ്ങിയാണ് പ്രവാസി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ വിട്ട് നൽകിയത്. ബാങ്കുകളിലേക്ക് പണം കൊണ്ടുപോകുന്നതിനും, ഉത്സവം- സമ്മേളനം തുടങ്ങി നിരവധി പേർ ചേരുന്ന ചടങ്ങുകള്‍ക്ക് പൊലീസിന്‍റെ സേവനം വിട്ട് നൽകുമ്പോള്‍ സംഘാടകരിൽ നിന്നും പണമീടാക്കണമെന്ന് ഡിജിപിയുടെ സർക്കുവലറുണ്ട്. ഈ സർക്കുലർ മറയാക്കിയാണ് ഒരു വ്യക്തിയുടെ മകളുടെ വിവാഹ ചടങ്ങിന് പൊലീസുകാരെ വിട്ട് നൽകി അഡീഷണൽ എസ് പി പി പി സദാനന്ദൻ ഉത്തരവിറക്കിയത്. പൊലീസ് ആക്ടിന് വിരുദ്ധമായ തീരുമാനിത്തിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ രംഗത്തെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അതൃപ്തി പരസ്യമാക്കി പൊലീസ് ഓഫീസ് അസോസിയേഷൻ ഫേസ്ബുക്കിൽ വിർശിച്ചുകൊണ്ട് പോസ്റ്റിട്ടത്.
ചില വ്യക്തികളുടെ ആഢംബരം തെളിയിക്കാൻ പൊലീസിനെ ദുരുപയോഗം ചെയ്യരുതെന്ന് സി ആർ ബിജു വിമർശിച്ചു. ആഢംബര വിവാഹത്തിനോ കുഞ്ഞിന്‍റെ നൂലുകെട്ടിനോ ഉപയോഗിക്കണ്ടവല്ല പൊലീസെന്നും ചട്ടവിരുദ്ധമായ ഈ ഉത്തരവ് ചില അൽപ്പൻമാർ ഇനിയും ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും പോസ്റ്റിൽ പറയുന്നു. കണ്ണൂർ പൊലീസിന്‍റെ നടപടി വിവാദമായ സാഹചര്യത്തിൽ പൊലീസ് സേവനങ്ങള്‍ക്ക് പണനടക്കണമെന്ന സർക്കുലറിൽ വ്യക്തത വരുത്തി ഡിജിപി പുതിയ ഉത്തരവിറക്കും. അതേസമയം പൊലീസുകാരെ സ്വകാര്യ ചടങ്ങിന് വിട്ടുകൊടുത്ത ഉത്തരവിനെ കുറിച്ച് പരിശോധിച്ചുവരുകയാണെന്ന് മാത്രമാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പ്രതികരിച്ചത്.
മതപരമായ ഡ്യൂട്ടിയിൽ നിന്നും പൊലീസുകാരെ ഒഴിവാക്കണമെന്ന് പൊലീസ് അസോസിയേഷൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സ്റ്റേഷനുകളുടെയും ക്യാമ്പുകളുടെയും ഭാഗമായി ആരാധാനാലയങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്. ഈ ആരാധാനലയങ്ങളിൽ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുകയും പണപ്പിരിവ് നടത്തുകയും ചെയ്യുന്നുണ്ട്. പരിഷ്കൃത സമൂഹത്തിലെ സേനയിൽ മത അടിസ്ഥാനത്തുള്ള ഇത്തരം കാര്യങ്ങള്‍ ചേരുന്നതല്ല. അതിനാൽ ഇത്തരം മതപരമായ ഡ്യൂട്ടിയിൽ പൊലീസുകാരെ നിയോഗിക്കരരുതെന്ന് തിരുവനന്തപുരത്ത് നടക്കുന്ന പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇവിടേക്ക് പൊലീസുകാരെ ജാതി തിരിച്ച് വിന്യസിക്കരുതെന്നും അസോസിയേഷന്‍റെ പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
പൊലീസുകാര്‍ക്കെതിരായ അതിക്രമങ്ങൾക്കെതിരെയും പ്രമേയത്തില്‍ പരാമര്‍ശമുണ്ട്. ജനാധിപത്യത്തിന്‍റെ ഭാഗമായ പ്രതിഷേധങ്ങൾ പൊലീസിനെതിരായ അക്രമങ്ങളാകുന്നു. സമരങ്ങള്‍ പൊലീസിന് നേരെ തിരിയുകയും പൊലീസിന് നേരെ കരി ഓയിൽ ഒഴിക്കുകയും ആക്രമിക്കുകയും ചെയ്യുന്നു. ഇത്തരം അക്രമസംഭവങ്ങളിൽ നിന്നും രാഷ്ട്രീയ പാർട്ടികളും സംഘടനകളും പിൻമാറണമെന്നും അസോസിയേഷൻ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
Also Read : കേരള പൊലീസിൻറെ ആത്മവിശ്വാസം കൂടി, നല്ല കാര്യങ്ങളുടെ മാതൃകകളായി: മുഖ്യമന്ത്രി പിണറായി വിജയൻ