
തിരുവനന്തപുരം: പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയിൽ നിർണായക തെളിവായേക്കാവുന്ന ഡയറി പൊലീസ് കണ്ടെടുത്തു. കൺവെൻഷൻ സെന്‍റര്‍ അനുമതിയിലുണ്ടായ തടസങ്ങളും വ്യക്തിപരമായ പ്രശ്നങ്ങളും സാജൻ ആത്മഹത്യക്ക് മുൻപെഴുതിയ ഡയറിയിൽ കുറിച്ചതായാണ് സൂചന. അതേസമയം, സാജന്‍റെ കൺവെൻഷൻ സെന്‍ററിന് നടപടികൾ പൂർത്തിയാക്കി ഉടൻ അനുമതി ലഭിച്ചേക്കും.
അന്വേഷണ സംഘം സാജന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഡയറി കണ്ടെടുത്തത്. ആത്മഹത്യയ്ക്ക് മുൻപ് എഴുതിയ കാര്യങ്ങളാണ് ഡയറിയിലുള്ളതെന്നാണ് വിവരം. കൺവെൻഷൻ സെന്‍റര്‍ അനുമതിയിലുണ്ടായ തടസങ്ങൾ പരാമർശിക്കുന്നുണ്ട് ഡയറിയിൽ. സഹായിച്ചവരുൾപ്പടെ നേതാക്കളുടെ പേരുകളുമുണ്ട് ഡയറിയില്‍. കേസിൽ നിർണായക വഴിത്തിരിവാകുന്നതാണ് ഡയറിയും അതിലെ വിവരങ്ങളും.
വ്യക്തിപരമായി സാജൻ നേരിട്ട പ്രതിസന്ധികളും ഡയറിയിൽ പരാമർശിക്കുന്നുണ്ട്. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാകും ഡയറി. ഡറിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും അന്വേഷണം മുന്നോട്ട് പോവുക. പി കെ ശ്യാമളയെ ചോദ്യം ചെയ്യുന്നതിലടക്കമുള്ള തീരുമാനവും പിന്നീടാകും.
അതേസമയം സാജന്‍റെ ഭാര്യയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം ഇന്ന് വീണ്ടുമെടുത്തു. ആന്തൂർ നഗരസഭാ ഓഫീസിലും പരിശോധന നടന്നു. ഉദ്യോഗസ്ഥർ സസ്പെൻഡ് ചെയ്യപ്പെട്ട സാഹചര്യത്തിൽ നഗരസഭാ സെക്രട്ടറിയായി മട്ടന്നൂർ നഗരസഭാ സെക്രട്ടറിയും മുനിസിപ്പൽ എഞ്ചിനിയറായി തളിപ്പറമ്പ് മുനിസിപ്പൽ എഞ്ചിനിയറും താൽക്കാലിക ചുമതലയേറ്റു. നാളെത്തന്നെ നടപടികൾ തീർത്ത് അനുമതി നൽകാനാണ് സാധ്യത. ഇക്കാര്യത്തിൽ വ്യക്തമായ നിർദേശം ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam