
സംസ്ഥാനത്തുണ്ടായ വിവിധ അപകടങ്ങളിൽ ഒരു പൊലീസുകാരനടക്കം രണ്ട് പേര്‍ മരണപ്പെടുകയും, രണ്ട് പേരെ പുഴയിൽ കാണാതാവുകയും ചെയ്തു.
മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയ്ക്ക് സമീപം സ്വകാര്യ ബസ് സ്ക്കൂട്ടറിലിടിച്ച് പോലീസുകാരന്‍ തല്‍ക്ഷണം മരിച്ചു. കുന്നംകുളം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മാള അന്നല്ലൂര്‍ മൊത്തയില്‍ ബിജു ആണ് മരിച്ചത് .45 വയസ്സായിരുന്നു. ഹൈവേയില്‍ നിന്നും കുറ്റിപ്പുറം ടൗണിലേക്ക് തിരിയുന്ന ഭാഗത്ത് വെച്ചാണ് അപകടം. കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസി മുന്നില്‍ യാത്ര ചെയ്തിരുന്ന ബിജു സഞ്ചരിച്ചിരുന്ന സ്ക്കൂട്ടറില്‍ ഇടിച്ചു കയറുകയായിരുന്നു.
അടിമാലി: അടിമാലി മീനപ്പടിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നിയന്ത്രണം വിട്ട കാര്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. എൽഐസി അടിമാലി ബ്രാഞ്ച് ഡെവലപ്മെൻറ് ഓഫീസർ ചേർത്തല സ്വദേശി എസ് ശുഭ കുമാറാണ് മരിച്ചത്
കൊല്ലം: കൊല്ലം ചടയമംഗലത്ത് ഇത്തികരയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. പുനലൂർ സ്വദേശി സുജയിനെയാണ് കാണാതായത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ചടയമംഗലത്തെ സുഹൃത്തിൻ്റെ വീട്ടിലെത്തിയതായിരുന്നു യുവാവ്.
മലപ്പുറം: മഞ്ചേരി ആനക്കയം പുഴയിൽ കുളിക്കുന്നതിനിടയിൽ രണ്ട് പേർ ഒഴുക്കിൽപ്പെട്ടു. ഒരാൾ നീന്തി രക്ഷപ്പെട്ടു. രണ്ടാമത്തെയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.