സാലറി ചലഞ്ചിനെതിരെ വാട്സാപ്പ് സ്റ്റാറ്റസ് ഇട്ട പൊലീസുകാരനാണ് സസ്പെൻഷൻ കിട്ടിയത്.
കാസർകോട്: സർക്കാർ ജീവനക്കാരുടെ ആറ് ദിവസത്തെ വേതനം സാലറി ചലഞ്ചിൽ ഉൾപ്പെടുത്തി പിടിച്ചെടുക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സാലറി ചലഞ്ചിനെതിരെ വാട്സാപ്പ് സ്റ്റാറ്റസ് ഇട്ട പൊലീസുകാരനാണ് സസ്പെൻഷൻ കിട്ടിയത്.
കാസർകോട് വിദ്യാനഗർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്കെതിരെയാണ് നടപടി. പണിയെടുത്താൽ കൂലി കൊടുക്കണമെന്ന് വാട്സാപ്പ് സ്റ്റാറ്റസ് ഇട്ട കാസർകോട് വിദ്യാനഗർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രജീഷ് തമ്പിലത്തിനെയാണ് കാസർകോട് എസ്.പി സസ്പെൻഡ് ചെയ്തത്.
അതേസമയം സാലറി ചാലഞ്ചിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതിഷേധിച്ച അധ്യാപകർക്കെതിരെ രൂക്ഷവിമർശനമാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നൽകിയ സാധാരണക്കാരുടേയും നിരവധി കുട്ടികളുടേയും ത്യാഗമനോഭാവം എടുത്തു പറഞ്ഞ മുഖ്യമന്ത്രി ഇതെല്ലാം മനോഭാവത്തിൻ്റേയും നിലപാടിന്റേയും പ്രശ്നമാണെന്നും കൂട്ടിച്ചേർത്തു.