
ആലപ്പുഴ: നൂറനാട് (Nooranad) സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ച പൊലീസുകാരൻ (Police Officer) അറസ്റ്റിൽ. അടൂർ ട്രാഫിക് സ്റ്റേഷനിലെ ഡ്രൈവർ രതീഷാണ് അറസ്റ്റിലായത്. അമ്മയ്ക്ക് ചികിത്സ വൈകി എന്നാരോപിച്ചായിരുന്നു ക്രൂരമർദ്ദനം. നൂറനാട് പാറ ജംഗ്ഷനിലെ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന ഡോക്ടർ വെങ്കിടേഷിനാണ് ക്രൂരമർദ്ദനമേറ്റത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം.
പൊലീസുകാരനായ രതീഷും സഹോദരന്‍ രാജേഷും ചേർന്ന് അമ്മയെ ചികിത്സയ്ക്കായി ക്ലിനിക്കിൽ കൊണ്ടുവന്നു. ചികിത്സ വൈകുന്നു എന്നാരോപിച്ച് ഇരുവരും ബഹളമുണ്ടാക്കി. ഇത് ചോദ്യം ചെയ്തതോടെ തന്നെ മർദ്ദിച്ചുവെന്നാണ് ഡോക്ടറുടെ മൊഴി. കാലിനും തലയ്ക്കും പരിക്കേറ്റ ഡോക്ടറെ നൂറനാട് സ്റ്റേഷനിലെ പൊലീസുകാർ എത്തിയാണ് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഡോക്ടറുടെ നെറ്റിയില്‍ എട്ട് സ്റ്റിച്ചുണ്ട്. വധശ്രമം അടക്കം വകുപ്പുകൾ ചുമത്തിയാണ് പ്രതിയായ പൊലീസുകാരനും സഹോദരനുമെതിരെ കേസെടുത്തിരിക്കുന്നത്.