
തിരുവനന്തപുരം: മന്ത്രിയുടെ റൂട്ട് തെറ്റിച്ചെന്ന പേരിൽ പൊലീസുകാരെ സസ്പെൻഡ് ചെയ്ത ഉത്തരവിനെതിരെ പി.രാജീവ്. താൻ അതൃപ്തി അറിയിച്ചതു കൊണ്ടാണ് പൊലീസുകാരെ സസ്പെൻഡ് ചെയ്തതെന്ന് ഉത്തരവിറക്കിയത് ശരിയായില്ലെന്ന് പി.രാജീവ് പറഞ്ഞു. തന്റെ റൂട്ട് നിശ്ചയിക്കുന്നത് പൊലീസാണെന്നും മന്ത്രി വ്യക്തമാക്കി. കണ്‍ട്രോള്‍ റൂമിലെ രണ്ട് പൊലീസുകാരുടെ സസ്പെൻഷൻ വിവാദമായിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരം പള്ളിച്ചൽ മുതൽ വെട്ടുറോഡ് വരെ മന്ത്രിക്ക് എസ്കോർട്ട് ഡ്യൂട്ടി ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി എടുത്ത സംഭവത്തിലാണ് മന്ത്രി അതൃപ്തി അറിയിച്ചത്.
ഗ്രേഡ് എസ്ഐ എസ്.എസ്.സാബുരാജൻ, സിപിഒ സുനിൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. നെയ്യാറ്റിൻകരയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെ മന്ത്രിയുടെ റൂട്ട് മാറ്റിയതിനായിരുന്നു നടപടി. മന്ത്രിയുടെ ഗണ്‍മാനായ സാബുവിന്‍റെ പരാതിയിലാണ് രണ്ട് പൊലീസുകാരെ ഉന്നത ഉദ്യോഗസ്ഥർ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.
തിരക്കും കുഴികളുമുള്ള റോഡ് ഒഴിവാക്കി, മറ്റൊരു വഴിക്ക് മന്ത്രിയുടെ വാഹനം കടത്തിവിട്ടതിന് സസ്പെൻഡ് ചെയ്യുന്നത് നീതിയല്ലെന്ന വികാരം പൊലീസ് സേനയ്ക്കുള്ളിലുണ്ട്. വിശദീകരണം പോലും ചോദിക്കാതെയാണ് ഉദ്യോഗസ്ഥന് എതിരെ നടപടി എടുത്തത്. മന്ത്രി നീരസം അറിയിച്ചതു കൊണ്ട് സസ്പെൻഡ് ചെയ്തുവെന്നായിരുന്നു വിശദീകരണം. ഇതിനുപിന്നാലെ നടപടിക്ക് നിർദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചിരുന്നു. ഇതിനിടെ, മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പട്ടികയിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഗ്രേഡ് എസ്ഐ സാബുരാജൻ ഇടംനേടിയിരുന്നു. സസ്പെൻഷനെതിരെ സേനയിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഉദ്യോഗസ്ഥന് അംഗീകാരം ലഭിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam