
പൊന്നാനി: മലപ്പുറം പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. പൊന്നാനിയിൽ നാല് ദിവസം ജോലി ചെയ്‍തതിനെ തുടര്‍ന്ന് ഇദ്ദേഹം ക്വാറന്‍റീനില്‍ ആയിരുന്നു. ഇദ്ദേഹത്തിന് കൂടുതല്‍ സമ്പര്‍ക്കങ്ങള്‍ ഇല്ലെന്ന് എസ്‍പി അറിയിച്ചു. മലപ്പുറത്ത് ഇന്നലെ 12 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. തിരൂരങ്ങാടിയ താലുക്കാശുപത്രിയിലെ ഡോക്ടർക്കും തിരുനാവായിലെ ആംബുലൻസ് ഡ്രൈവർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കണ്ണൂര്‍- കാസര്‍കോട് അതിര്‍ത്തികള്‍ പങ്കിടുന്ന എല്ലാ പാലങ്ങളും അടച്ചു. ഒളവര, കാര, തലിച്ചാലം എന്നീ പാലങ്ങളാണ് അടച്ചത്. ആശുപത്രിയിലേക്കുള്ള വാഹനങ്ങള്‍ മാത്രമേ കടത്തിവിടു. ദേശീയ പാതയില്‍ കാലിക്കടവ് പൊലീസ് ചെക്ക്പോസ്റ്റ് സ്ഥാപിച്ചു.
കാസര്‍കോട് പൊതുഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതിന് പിന്നാലെ കണ്ണൂർ-കാസർകോട് അതിർത്തി പ്രദേശമായ പുളിങ്ങോമിലെ പാലം പൊലീസ് അടച്ചു. കാസർകോട് നിന്ന് ജില്ലയിലേക്കുള്ള യാത്ര നിയന്ത്രിക്കാനാണ് നിരോധനം. മുന്നറിയിപ്പില്ലാതെ പാലം അടച്ചതിനെതിരെ നാട്ടുകാർ രംഗത്തെത്തി. ആംബുലൻസ് അടക്കം ഒരു വാഹനവും കടത്തി വിടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയതോടെയാണ് കാസര്‍കോട് ജില്ലയില്‍ ജില്ലാകളക്ടര്‍ പൊതുഗതാഗതത്തിന് നിയന്ത്രണമെര്‍പ്പെടുത്തിയിരിക്കുന്നത്. ജൂലൈ 31 വരെയായിരിക്കും നിയന്ത്രണം. ജില്ലയില്‍ കെഎസ്ആര്‍ടിസി, സ്വകാര്യബസുകള്‍ക്ക് സര്‍വ്വീസ് നടത്താമെങ്കിലും കണ്ടെയ്‌മെന്റ് സോണില്‍ നിര്‍ത്താനോ,ആളുകളെ കയറ്റാനോ പാടില്ലെന്നും കളക്ടര്‍ ഡി സജിത് ബാബു അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam