
പാലക്കാട് /വയനാട് : പോപ്പുലർ ഫ്രണ്ടിന്റെ രണ്ട് ജില്ലകളിലെ ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലും പൊലീസ് റെയ്ഡ്. വയനാട്, പാലക്കാട് ജില്ലകളിലെ ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലുമാണ് പരിശോധന. വയനാട്ടിലെ ജില്ലാ കമ്മറ്റി ഓഫീസായ മാനന്തവാടി എരുമത്തെരുവിലാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ റെയ്ഡ് നടക്കുന്നത്. എൻഐഎ റെയ്ഡിന്റെ തുടർച്ചയായാണ് പൊലീസ് റെയ്ഡും നടക്കുന്നത്.
പാലക്കാട് ജില്ലയിൽ പിഎഫ്ഐ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന. കൽമണ്ഡപം, ചടനാം കുറുശ്ശി, ബി ഒ സി റോഡ്, ശംഖുവാരത്തോട്, എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നാല് വിംഗ് ആയി തിരിഞ്ഞാണ് പരിശോധന.
പിഎഫ്ഐക്ക് ഒപ്പം എസ്ഡിപിഐ നേതാക്കളുടെ വീടുകൾ സ്ഥാപനങ്ങൾ, ജോലി സ്ഥലങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. എസ്ഡിപിഐ മുൻ ജില്ലാ ഭാരവാഹി സുലൈമാന്റെ ശംഖ്‌വാരത്തോടിലെ വീട്ടിലും പൊലീസ് സംഘം എത്തി. അടുത്ത ദിവസങ്ങളിലും റൈഡ് തുടരും.
'ഹര്‍ത്താല്‍ പ്രഖ്യാപിച്ച പോപ്പുലര്‍ ഫ്രണ്ട് 5.06 കോടി രൂപ നഷ്ടപരിഹാരം നല്‍കണം'; കെഎസ്ആർടിസി ഹൈക്കോടതിയിൽ
അതിനിടെ, പിഎഫ്ഐക്കെതിരായ എൻഐഎ നടപടിക്ക് പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും റെയ്ഡ് നടത്തി. ദില്ലി പൊലീസും സംസ്ഥാന ഭീകരവിരുദ്ധ സേനയും സംസ്ഥാന പൊലീസും ചേർന്ന് ഏഴ് സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 247 പേരെ അറസ്റ്റ് ചെയ്തു. ഇതോടെ രാജ്യത്ത് പിഎഫ്ഐ നിരോധനത്തിനുള്ള സാധ്യതയേറി.
വ്യാഴാഴ്ച എൻഐഎ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ നാല്പത്തിയഞ്ച് പേർ അറസ്റ്റിൽ ആയിരുന്നു. ഇവരുടെ ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളിൽ രണ്ടാംഘട്ട റെയ്ഡ് നടന്നത്. എൻഐയുടെ അറസ്റ്റിനെതിരെ അക്രമത്തിലൂടെ പ്രതിഷേധിക്കാന്‍ പിഎഫ്ഐ ഒരുങ്ങുന്നുവെന്ന വിവരം കിട്ടിയതായും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ദില്ലിയിൽ 30 പേരെയാണ് പൊലീസും ഭീകരവിരുദ്ധ സേനയും ചേർന്ന് അറസ്റ്റ് ചെയ്തത്. ഷഹീൻ ബാഗ്, നിസാമുദ്ദീൻ, രോഹിണി ജാമിയ തുടങ്ങിയിടങ്ങളില്‍ റെയ്ഡ് നടന്നു. പ്രദേശത്ത് അർദ്ധസൈനിക വിഭാഗം റൂട്ട് മാർച്ച് നടത്തി. പിന്നീട് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. റെയ്ഡിന് ശേഷം പോപ്പുലർ ഫ്രണ്ട് ഓഫീസുകള്‍ പൊലീസ് പൂട്ടി മുദ്രവെച്ചു.
പിഎഫ്ഐയെ അല്ല, ആദ്യം നിരോധിക്കേണ്ടത് ആർഎസ്എസിനെ എന്ന് എം വി ഗോവിന്ദൻ
വർഗീയ സംഘടനകളെ നിരോധിക്കുന്നെങ്കിൽ പോപ്പുലർ ഫ്രണ്ടിനെയല്ല, ആദ്യം ആർഎസ്എസിനെ ഇന്ത്യയിൽ നിരോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇപ്പോഴത്തെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ പിഎഫ്ഐയെ നിരോധിക്കണമെന്ന അഭിപ്രായം സിപിഎമ്മിനില്ല. നിരോധിച്ചാൽ അവർ മറ്റ് പേരുകളിൽ അവതരിക്കും. കേരളത്തിൽ എസ്‍ഡിപിഐ - സിപിഎം സഖ്യം എന്നത് എതിരാളികളുടെ വ്യാജ പ്രചാരണം മാത്രമാണെന്നും എം.വി.ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam