
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഹോട്ടലിൽ ഡിജെ പാർട്ടിക്കിടെ ഗുണ്ടകള്‍ തമ്മിലടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പൊലീസ്. ഹോട്ടലിനുള്ളിലും നടുറോഡിലും കൂട്ടയടി ഉണ്ടായിട്ടും ആരും പൊലീസിൽ പരാതി നൽകിയിരുന്നില്ല. സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ റോഡിൽ തമ്മിലടിച്ചതിനി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
പാളയത്തെ സൗത്ത് പാർക്ക് ഹോട്ടലിൽ കഴിഞ്ഞ ശനിയാഴ്ച രാത്രി നടത്തിയ ഡിജെ പാർട്ടിക്കിടെയാണ് സംഘർഷമുണ്ടായത്. ഹോട്ടലിലെ ഏറ്റവും മുകൾ ഭാഗം ഡിജെ പാർട്ടികള്‍ക്കായി വാടകക്ക് നൽകാറുണ്ട്. തലസ്ഥാനത്തെ ചില ഗുണ്ട ബന്ധമുള്ളവരാണ് സംഘാടകർ. ശനിയാഴ്ച രാത്രിയും ഡിജെ പാർട്ടിയിൽ നിരവധിപേർ എത്തിയിരുന്നു. ആദ്യം രണ്ട് കോളേജിലെ വിദ്യാർത്ഥികളാണ് ഏറ്റമുട്ടിയത്. ഇവരെ ബൗണ്‍സർമാർ പുറത്താക്കി. പിന്നാലെ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ ഗുണ്ടാസംഘങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ലഹരികേസിലെ പ്രതിയും വധക്കേസിലെ പ്രതിയുമെല്ലാം പാർട്ടിയിൽ പങ്കെടുത്തിരുന്നുവെന്നാണ് പൊലിസിന് ലഭിച്ച വിവരം. 11 മണിക്ക് ഡിജെ അവസാനിച്ച ശേഷമാണ് ഇരുവിഭാഗങ്ങള്‍ തമ്മിൽ അടി തുടങ്ങിയതെന്ന് സംഘാടകരായ സോണിക് എൻ്റർടൈൻമെൻ്സ് അധികൃതർ പറഞ്ഞു. ഹോട്ടലിന് അകത്തുനിന്നും സംഘങ്ങള്‍ പുറത്തു വന്നതോടെ തെരുവിൽ അടിയായി.
ഒരു യുവാവിനെ പത്തുപേർ സംഘം ചേർന്ന് മർദിച്ചു. പരിക്കേറ്റ ഒരാള്‍ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പൊലീസിനെ വിവരം അറിയിച്ചു. ഇന്നലെ കേസുമായി മുന്നോട്ടു പോകാനില്ലെന്ന് ഇയാള്‍ കൻോൺമെൻ് പൊലീസിനെ അറിയിച്ചു. ഹോട്ടലുകാരോ ഡിജെ സംഘടകരോ പൊലീസിന് പരാതി നൽകിയില്ല. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ റോഡിൽ തല്ലു കൂടിയതിന് സ്വമേധയാ കേസെടുത്തു. ഡിജെ സംഘടിപ്പിച്ചവരുടെ മൊഴിയെടുത്തു. ഡിജെ സംഘടിപ്പിച്ച ഹാളിൽ സിസിടിവിയില്ലെന്ന് ഹോട്ടലുകാർ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഹോട്ടലിനും പൊലീസ് നോട്ടീസ് നൽകി. ഇത്തരം സംഭവങ്ങളുണ്ടായാൽ ഹോട്ടലുകാർക്കെതിര കേസെടുക്കുമെന്നാണ് കൻോൺമെൻ് എസ്എച്ച്ഒ നൽകിയ നോട്ടീസിൽ പറയുന്നത്. ഇനി മുതൽ ഡിജെ സംഘാടകരുടെ വിവരങ്ങള്‍ മുൻകൂട്ടി അറിയിക്കണമെന്നും പൊലീസ് പരിശോധന അനുവദിക്കണമെന്നുമാണ് നോട്ടീസിൽ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam