ലോക്ക് ഡൗണ്‍ സമയത്ത് പുതുക്കുറുച്ചി ബീച്ചിൽ ഭാര്യയെയും കുട്ടികളെയും കൊണ്ട് അടുത്ത അടുത്ത ദിവസങ്ങളിൽ ഭർത്താവ് എത്തി. ബീച്ച് കാണിക്കാനെന്ന് പറഞ്ഞായിരുന്നു ഇവരെ കൊണ്ടുവന്നത്.
തിരുവനന്തപുരം: കഠിനംകുളം കൂട്ട ബലാത്സംഗശ്രമത്തിന് പിന്നിൽ ഭർത്താവിന്‍റെയും സുഹൃത്തുക്കളുടേയും കൃത്യമായ ആസൂത്രണമുണ്ടെന്ന് പൊലീസ് കണ്ടെത്തൽ. പണത്തിന് വേണ്ടിയാണ് ഭാര്യയെ സുഹൃത്തുക്കളെ കൊണ്ട് ബലാത്സംഗം ചെയ്യാൻ അവസരം ഒരുക്കിയതെന്നാണ് പൊലീസ് പറയുന്നത്. ബലാത്സംഗശ്രമം നടക്കുന്നതിന് മുമ്പ് സുഹൃത്തുക്കളെ കാണിക്കാനായി ഭാര്യയെ ഭർത്താവ് രണ്ട് തവണ ബീച്ചിലെത്തിച്ചു.
ലോക്ക് ഡൗണ്‍ സമയത്ത് പുതുക്കുറുച്ചി ബീച്ചിൽ ഭാര്യയെയും കുട്ടികളെയും കൊണ്ട് അടുത്ത അടുത്ത ദിവസങ്ങളിൽ ഭർത്താവ് എത്തി. ബീച്ച് കാണിക്കാനെന്ന് പറഞ്ഞായിരുന്നു ഇവരെ കൊണ്ടുവന്നത്. ഈ സമയം ബീച്ചിന് സമീപം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഭാര്യയെ മദ്യം കുടിപ്പിച്ചശേഷം ഭർത്താവ് മുങ്ങിയതും ഗൂഡാലോചന അനുസരിച്ചായിരുന്നു.
ഉപദ്രവിക്കും മുമ്പ് ഇന്നലെ യുവതിക്ക് മദ്യം നൽകിയത് ബീച്ചിന് സമീപത്തെ ഭർത്താവിന്‍റെ സുഹൃത്തിന്‍റെ വീട്ടിൽവെച്ചാണ്. ഈ സമയം യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച മറ്റ് നാലു സുഹൃത്തുക്കൾ വീടിന് പുറത്തു കാത്തു നിന്നെന്നാണ് പൊലീസ് പറയുന്നത്. യുവതി മദ്യലഹരിയിലായി ഉറങ്ങിയതിന് പിന്നാലെ ഭർത്താവ് മുങ്ങിയതും മുൻ ധാരണപ്രകാരം.
പിന്നീട് ഓട്ടോയുമായി മറ്റുള്ളവർ എത്തുന്നതും യുവതിയെ കൊണ്ടുപോകുന്നതുമെല്ലാം മുൻകൂട്ടി നിശ്ചയിച്ച ആസൂത്രണ പ്രകാരമെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ഓടി രക്ഷപ്പെട്ട യുവതിയെ രക്ഷപ്പെടുത്തിയത് വഴിയിലൂടെ എത്തിയ രണ്ട് യുവാക്കളാണ്. ഏറെനാൾ യുവതിയും ഭർത്താവും തമ്മിൽ അകന്ന് കഴിയുകയയിരുന്നു. ഒരു മാസം മുമ്പാണ് ഭർത്താവ് യുവതിയെ തന്‍റെ വീട്ടിലേക്ക് കൊണ്ടുവരുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് യുവതിയുടെ ഭർത്താവ്.