
തിരുവനന്തപുരം: മ്യൂസിയത്തും കുറവന്‍കോണത്തും അക്രമം നടത്തിയത് ഒരാളല്ലെന്ന് പൊലീസ്. രണ്ട് പേരുടെയും ശരീരഘടനയില്‍ വ്യത്യാസമുണ്ടെന്നാണ് പൊലീസ് പറയുന്നത്. മ്യൂസിയത്ത് സ്ത്രീയെ ആക്രമിച്ചയാൾക്ക് നല്ല ശാരീരിക ക്ഷമതയുണ്ട്. കുറവന്‍കോണത്ത് വീട്ടില്‍ കയറിയ ആൾക്ക് പരാതിക്കാരിയുടെ മൊഴിയുമായി രൂപ സാദൃശ്യമില്ലെന്നുമാണ് പൊലീസ് പറയുന്നത്. കുറവൻകോണത്ത് പ്രതി വീട്ടില്‍ കയറിയതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് മ്യൂസിയം പരിസരത്ത് യുവതിക്ക് നേരെ ആക്രമണം നടന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയാണ് കുറവന്‍കോണത്തെ വീട്ടില്‍ അജ്ഞാതന്‍ കയറാന്‍ ശ്രമിച്ചത്. രാത്രി 9.45 മുതൽ പ്രതി വീടിന്‍റെ പരിസരത്തുണ്ടായിരുന്നു. അർദ്ധരാത്രി 11.30 നാണ് അതിക്രമിച്ച് കയറാൻ ശ്രമിച്ചത്. തിരികെപ്പോയി വീണ്ടുമെത്തിയ ശേഷമാണ് വീടിന്‍റെ മുകൾനിലയിലേക്കുള്ള ഗേറ്റിന്‍റെയും മുകൾനിലയിലെ ഗ്രില്ലിന്‍റെയും പൂട്ടുതകർത്തത്. ജനലും തകർക്കാൻ ശ്രമിച്ചു. മൂന്നര വരെ ഇയാൾ ഇവിടെ തന്നെയുണ്ടായിരുന്നു. പിന്നാലെയാണ് മ്യൂസിയത്ത് ലൈംഗികാതിക്രമം നടത്തിയ ആൾതന്നെയല്ലേ ഇതെന്ന സംശയം ബലപ്പെട്ടത്.
കുറവൻർകോണത്തെ വീട്ടിൽ ചൊവ്വാഴ്ച്ച നടന്നതിന് സമാനമായ രീതിയിൽ ഇന്നലെ രാത്രിയും അതിക്രമം നടന്നു. ചൊവ്വാഴ്ച്ച രാത്രി അതിക്രമം നടത്തിയ അതേയാൾ ഇന്നലെ രാത്രിയും ഈ വീട്ടിലെത്തി. സി സി ടി വി യി ൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. എന്നാൽ മുഖം മറച്ചാണ് യുവാവ് പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞദിവസം കണ്ട അതേ ആളാണ് ഇന്നലെ രാത്രിയും വീട്ടിലെത്തിയതെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. മ്യൂസിയത്ത് നടക്കാനിറങ്ങിയ സ്ത്രീ ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംശയമുളള നിരവധിപ്പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തുവെങ്കിലും തിരിച്ചറിയിൽ പരേഡിൽ പ്രതിയെ പരാതിക്കാരി തിരിച്ചിറിഞ്ഞില്ല.