പ്രതിയായ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്‍റ് കുനിയിൽ പദ്‍മരാജന്‍ ഫോൺ സ്വിച്ച് ഓഫ് ചെയത് ഒളിവിൽ താമസിച്ചത് പാനൂർ പൊലീന്‍റെ മൂക്കിന്‍ തുമ്പത്തായിട്ടും ഇയാളെ പിടികൂടാന്‍ ഒരുമാസത്തോളമാണ് പൊലീസ് എടുത്തത്
കണ്ണൂര്‍: പാനൂര്‍ പീഡനകേസില്‍ പ്രതിയായ ബിജെപി പ്രാദേശിക നേതാവ് പദ്‍മരാജന്‍റെ അറസ്റ്റ് വൈകിയതിന്‍റെ കാരണം കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെന്ന് ഡിവൈഎസ്‍പി. കൊവിഡ‍് കാലമായതിനാല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പ്രയാസമായിരുന്നെന്നും ഇതാണ് അറസ്റ്റ് വൈകാനുള്ള കാരണമെന്നും തലശ്ശേരി ഡിവൈഎസ്‍പി വിശദീകരിച്ചു. സാക്ഷികളെ കണ്ടെത്താനും ചോദ്യം ചെയ്യാനും പറ്റാത്ത അവസ്ഥയിലായിരുന്നു അന്വേഷണ സംഘം. മറ്റ് താമസങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ശക്തമായ നടപടിയാണ് പൊലീസ് കൈക്കൊണ്ടതെന്നും ഡിവൈഎസ്‍പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പ്രതിയായ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്‍റ് കുനിയിൽ പദ്‍മരാജന്‍ ഒളിവിൽ താമസിച്ചത് പാനൂർ പൊലീന്‍റെ മൂക്കിന്‍ തുമ്പിലായിട്ടും ഇയാളെ ഒരുമാസത്തിന് ശേഷമാണ് പിടികൂടുന്നത്. തൃപ്പങ്ങോട്ടൂരിന് തൊട്ടടുത്തുള്ള വിളക്കോട്ടുരിൽ ബിജെപി പ്രവർത്തകന്‍റെ വീട്ടിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. യുവമോർച്ച നേതാവ് മനോജിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതി എവിടെയെന്ന് പൊലീസിന് വ്യക്തമായത്.
മാർച്ച് 17 ന് കുടുംബം പരാതി നൽകിയതിന് പിന്നാലെ അന്വേഷണം തുടങ്ങിയെങ്കിലും പ്രതിയെ പിടികൂടുന്നത് വൈകുകയായിരുന്നു. മുഖ്യമന്ത്രിക്കടക്കം പരാതി നൽകി നാട്ടുകാർ പ്രക്ഷോഭം നടത്തിയെങ്കിലും കൊവിഡ് പ്രതിരോധ ജോലികളിൽ തിരക്കിലാണെന്നായിരുന്നു പൊലീസ് ഭാഷ്യം. പെൺകുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം സഹപാഠി വെളിപ്പെടുത്തിയതോടെ പ്രതിഷേധം ശക്തമായി. പൊലീസിനെതിരെ പരസ്യ വിമർശനവുമായി ആരോഗ്യമന്ത്രി അടക്കമുള്ള നേതാക്കൾ രംഗത്തെത്തുകയും ചെയ്തു. ജനരോഷം ശക്തമായതോടെയാണ് ഇന്ന് വൈകിട്ടോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam