
കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടപടി കടുപ്പിച്ച് കൊച്ചി സിറ്റി പൊലീസ്. വിജയ് ബാബുവിനെതിരെ റെഡ് കോ൪ണ൪ നോട്ടീസ് പുറപ്പെടുവിക്കാൻ നടപടികൾ തുടങ്ങിയതായി കൊച്ചി പൊലീസ് അറിയിച്ചു. ഇതിൻ്റെ ആദ്യപടിയായി റെഡ് കോർണർ നോട്ടീസ് ആഭ്യന്തര വകുപ്പിൽ നിന്നും സിബിഐക്ക് അയച്ചു. സിബിഐ വൈകാതെ ഈ നോട്ടീസ് അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജൻസിയായ ഇൻ്റർപോളിന് കൈമാറും. ഇൻ്റർപോളിൻ്റെ ഇന്ത്യയിലെ നോഡൽ ഏജൻസിയാണ് സിബിഐ.
അതേസമയം ഹൈക്കോടതിയുടെ കർശന നിലപാടിന് പിന്നാലെ വിജയ് ബാബു കേരളത്തിലേക്ക് മടങ്ങി വരാനുള്ല ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. (Vijay babu Coming back to Kerala). ദുബായിൽ നിന്നും കൊച്ചിയിലേക്ക് വിജയ് ബാബു വിമാനടിക്കറ്റ് ബുക്ക് ചെയ്തതിൻ്റെ രേഖകൾ പ്രതിഭാഗം അഭിഭാഷകൻ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കി. മെയ് മാസം മുപ്പതിനുള്ള ദുബായ് - കൊച്ചി വിമാനത്തിലാണ് വിജയ് ബാബു ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. വിജയ് ബാബു നാട്ടിലേക്ക് വരികയാണെന്നും യാത്രയ്ക്ക് വേണ്ടി ടിക്കറ്റെടുത്തുവെന്നും അഭിഭാഷകർ ഇന്ന് കോടതിയെ അറിയിച്ചു. വിശദമായ യാത്രരേഖകൾ നാളെ ഹാജരാക്കമെന്നും അഭിഭാഷകർ വ്യക്തമാക്കിയിട്ടുണ്ട്.
മുൻകൂർജാമ്യം നേടാനുള്ള ശ്രമങ്ങൾക്ക് ഹൈക്കോടതി തന്നെ തടയിട്ടതോടെയാണ് നാട്ടിലേക്ക് തിരിച്ചു വരാൻ വിജയ് ബാബു തയ്യാറായത്. പൊലീസ് കേസെടുക്കുന്നതിന് മുൻപായി ദുബായിലേക്ക് കടന്ന വിജയ് ബാബു അവിടെ നിന്നും ജോർജിയയിലേക്ക് പോയിരുന്നു. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയുമായി ധാരണയിൽ എത്താത്ത രാജ്യമാണ് ജോർജിയ. ഇതിനാലാണ് വിജയ് ബാബു ഇവിടേക്ക് കടന്നത്. എന്നാൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകാതിരുന്നതോടെ വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ കൊച്ചി സിറ്റി പൊലീസ് നീക്കം തുടങ്ങിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam