പരിപാടി നടന്ന റിസോർട്ടിൽ സിസിടിവി ഇല്ലാത്തത് ആളുകളെ കണ്ടെത്താൻ വെല്ലുവിളി ആണെന്ന് പൊലീസ് പറയുന്നു.
ഇടുക്കി: രാജാപ്പാറയിൽ കോവിഡ് മാർഗ്ഗനിർദേശങ്ങൾ ലംഘിച്ചു സംഘടിപ്പിച്ച നിശാപാർട്ടിയിൽ പങ്കെടുത്തവരെ കണ്ടെത്താനുള്ള നടപടികൾ ശക്തമാക്കി പൊലീസ്. ആകെ 47 പേരാണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് ശാന്തൻപാറ പൊലീസ് പറയുന്നത്.
എന്നാൽ പരിപാടി നടന്ന റിസോർട്ടിൽ സിസിടിവി ഇല്ലാത്തത് ആളുകളെ കണ്ടെത്താൻ വെല്ലുവിളി ആണെന്നും പൊലീസ് പറയുന്നു. മദ്യസൽക്കാരം നടന്നോ എന്ന് കണ്ടെത്താൻ എക്സൈസും അന്വേഷണം തുടങ്ങി. അതേസമയം പൊലീസ് അന്വേഷണം തൃപ്തികാര്യമല്ലെന്ന പരാതിയും ഉണ്ട്.
നിശാപാർട്ടിയിൽ ഉന്നതരടക്കം നൂറിലധികം പേർ പങ്കെടുത്തെന്നും അവരെ രക്ഷിക്കാനാണ് പൊലീസ് നീക്കമെന്നുമാണ് ആരോപണം. കഴിഞ്ഞ ഞായറാഴ്ചയാണ് തണ്ണിക്കോട് മെറ്റൽസ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘടനതോട് അനുബന്ധിച്ചു സ്വകാര്യ റിസോർട്ടിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും നടന്നത്.