
കൊല്ലം : കൊല്ലം തഴുത്തലയിൽ അമ്മയേയും കുഞ്ഞിനെയും ഭർതൃമാതാവ് വീടിന് പുറത്താക്കിയ സംഭവത്തില്‍ സ്ത്രീധന പീഡനത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കൊട്ടിയം പൊലീസ് കേസെടുത്തു. ഭർത്താവ് പ്രതീഷ് ലാൽ, അമ്മായി അമ്മ അജിത കുമാരി, ഭർത്താവിന്റെ സഹോദരി പ്രസീത എന്നിവർക്കെതിരെയാണ് കൊട്ടിയം പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നര മുതൽ അതുല്യയും അഞ്ച് വയസുകാരനായ മകനും ഭർതൃ വീടിന്റെ പുറത്താണ് കഴിഞ്ഞത്. പലവട്ടം കതക് തുറക്കാൻ അമ്മായിഅമ്മയോട് ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല. തന്റെ മകളുടെ പേരിലുള്ള വീടാണെന്നും അതുല്യ വീട്ടിൽ കയറരുതെന്ന കോടതിയുടെ ഉത്തരവുണ്ടെന്നുമാണ് ഭര്‍തൃമാതാവായ അജിത കുമാരി വാദിച്ചത്. അകത്ത് കടക്കാൻ കഴിയാതായതോടെ യുവതി സിഡബ്ല്യുസിയേയും പൊലീസിനെയും വിവരം അറിയിച്ചു. പക്ഷേ നടപടി ഉണ്ടായില്ല. നാട്ടുകാർ മാത്രമാണ് സഹായത്തിന് ആകെ കൂടെ ഉണ്ടായിരുന്നത്. വിഷയം വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് കൊട്ടിയം പൊലീസ് ഇടപെട്ടത്. ഇതിനിടയിൽ അതുല്യയുടേതിന് സമാന അനുഭവം ഉണ്ടായെന്ന ആരോപനവുമായി മൂത്ത മരുമകൾ വിമിയും രംഗത്തെത്തി. പിന്നാലെ ചാത്തന്നൂർ എ സി പി ഗോപകുമാർ, സിഡബ്ല്യുസി ജില്ലാ ചെയർമാൻ സനിൽ വെള്ളിമണ്ണ്, വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ എന്നിവർ ഭർതൃ മാതാവുമായി ചർച്ച നടത്തി. അതുല്യയ്ക്കും കുഞ്ഞിനും വീടിനുള്ളിൽ കഴിയാമെന്ന് അമ്മായിയമ്മ ചര്‍ച്ചക്കൊടുവിൽ സമ്മതിച്ചു.
Also Read : വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം: പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കാത്ത് പൊലീസ്
കുട്ടിയെ പുറത്ത് നിർത്തിയതിന് ഭർതൃ മാതാവിനെതിരെ നിയമ നടപടി ഉണ്ടാകുമെന്നും സിഡബ്ല്യുസി വ്യക്തമാക്കി. സ്ത്രീധനത്തിന്റെ പേരിൽ പീഡനമുണ്ടായെന്ന് രണ്ട് മരുമക്കളും പരാതി പറഞ്ഞതിനെത്തുടര്‍ന്ന് വനിതാ കമ്മീഷനും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam