
പാലക്കാട്: സാമൂഹ്യ മാധ്യമത്തിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് പരാമർശങ്ങൾ നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ പൊലീസ് കേസെടുത്തു. ഫേസ്ബുക്കിൽ വിമർശനമുന്നയിച്ച സ്ത്രീക്കെതിരെ മോശം പ്രയോഗം നടത്തിയ സംഭവത്തിലാണ് ആലത്തൂർ പൊലീസ് കേസെടുത്തത്. തിരുവനന്തപുരം സ്വദേശി ടി എസ് ആഷിഷ് നൽകിയ പരാതിയിലാണ് കേസെടുത്തത്.
ഫിറോസ് കുന്നംപറമ്പിലിന്‍റെ പ്രവർത്തനത്തെ സമൂഹ മാധ്യമങ്ങളിലൂടെ വിമർശിച്ച യുവതിക്കെതിരെ ഫിറോസ് ഫേസ്ബുക്ക് ലൈവിൽ നടത്തിയ അധിക്ഷേപ പരാമർശമാണ് വിവാദമായത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്ന് പറഞ്ഞ ഫിറോസ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുസ്ലീം ലീഗ് നേതാവുമായ എംസി കമറുദ്ദീന് വേണ്ടി വോട്ട് ചോദിക്കാനെത്തിയതിനെയാണ് പൊതു പ്രവര്‍ത്തകയായ യുവതി വിമര്‍ശിച്ചത്. ഇതിനുപിന്നാലെയിരുന്നു ഫിറോസിന്റെ വേശ്യ പരാമർശം.
പേര് എടുത്തുപറയാതെയായിരുന്നു ഫിറോസ് കുന്നുംപറമ്പിലിന്റെ ഫേസ്ബുക്ക് ലൈവ്. മാന്യതയുള്ളവർ പറഞ്ഞാൽ സ്വീകരിക്കുമെന്നും പ്രവാചകനെ വരെ അപമാനിച്ച സ്ത്രീയോട് പുച്ഛമാണെന്നും ഫിറോസ് പറഞ്ഞു. സ്ത്രീകൾ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്നും പലർക്കും ശരീരം കാഴ്ചവെക്കുന്ന ഇവർക്ക് തനിക്കെതിരെ ശബ്ദിക്കാൻ എന്തുയോഗ്യതയാണെന്നും ഇത്തരത്തിലുള്ളവര്‍ പറഞ്ഞാൽ തനിക്ക് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ലെന്നും ഇവരോടൊക്കെ പുച്ഛം മാത്രമാണെന്നും ഫിറോസ് വീഡിയോയിൽ പറയുന്നുണ്ട്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തുവന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam