
പാലക്കാട്: പട്ടാമ്പി കീഴായൂരിൽ ജപ്തി ഭീഷണിക്കിടെ വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തതിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പട്ടാമ്പി പൊലീസ്. ആത്മഹത്യ ചെയ്ത കിഴക്കേ പുരക്കൽ വീട്ടിൽ ജയയുടെ ബാങ്ക് അക്കൗണ്ടുകൾ വിശദമായി പരിശോധിക്കും. ജപ്തി നടപടികൾക്ക് മുമ്പ് മുന്നറിയിപ്പും മതിയായ സാവകാശവും നൽകിയിരുന്നുവെന്ന ഷൊർണൂർ കോപ്പറേറ്റീവ് അർബൻ ബാങ്ക് അധികൃതരുടെ വിശദീകരണവും പൊലീസ് അന്വേഷണത്തിന്റെ ഭാഗമാക്കും
തീ കൊളുത്തി മരിച്ച ജയയുടെ ബന്ധുക്കളിൽ നിന്നും പട്ടാമ്പി പൊലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തി. തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള ജയയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും. ഇന്നലെ രാവിലെയാണ് 2015ലെ വായ്പാ കുടിശികയത്തെടുർന്ന് കോടതി ഉത്തരവ് പ്രകാരം ഷൊർണൂർ കോപ്പറേറ്റീവ് അർബൻ ബാങ്ക് ഉദ്യോഗസ്ഥർ ജയയുടെ വീട് ജപ്തി ചെയ്യുന്നതിനായി എത്തിയത്
ഉദ്യോഗസ്ഥരെ കണ്ടതിന് പിന്നാലെ ജയ മണ്ണെണ്ണ ശരീരത്തിൽ സ്വയം ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 80 ശതമാനം പൊള്ളലേറ്റ ജയയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേ ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. ഷൊർണൂർ സഹകരണ അർബൻ ബാങ്ക് നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. ഇന്നലെ വൈകീട്ട് ബാങ്കിന്റെ പട്ടാമ്പി ശാഖയിലേക്ക് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് മുസ്ലിം യൂത്ത് ലീഗ് ബാങ്കിന് മുന്നിലേക്ക് പ്രതിഷേധം സംഘടിപ്പിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam