
ചരിത്രവും സംസ്‌കാരവും ഇഴചേർന്ന പൊന്നാനി നിയമസഭാ മണ്ഡലം കേരള രാഷ്ട്രീയത്തിൽ എന്നും ശ്രദ്ധാകേന്ദ്രമാണ്. മലപ്പുറം ജില്ലയിലെ തീരദേശ മണ്ഡലങ്ങളിൽ ഒന്നായ പൊന്നാനി, വടക്കൻ കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയുടെ അടയാളം കൂടിയാണ്. കേരള നിയമസഭയിലെ 48-ാം നമ്പർ മണ്ഡലമായ പൊന്നാനിയിൽ ഇത്തവണയും പ്രമുഖ മുന്നണികൾ തമ്മിൽ ശക്തമായ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ഇടതുകോട്ടയായി മാറിയ പൊന്നാനി തിരിച്ചുപിടിക്കാൻ യുഡിഎഫും, സ്വാധീനം ഉറപ്പിക്കാൻ എൽഡിഎഫും കച്ചമുറുക്കുമ്പോൾ പോരാട്ടം പ്രവചനാതീതമാകുന്നു.
പൊന്നാനി നഗരസഭയും ആലങ്കോട്, മാറഞ്ചേരി, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയങ്കോട് എന്നീ അഞ്ച് ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഈ മണ്ഡലം. ഇസ്ലാമിക വൈജ്ഞ്യാനിക ഈറ്റില്ലമെന്ന നിലയിൽ അന്തർദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ഇടമാണ് പൊന്നാനി. നഗര-ഗ്രാമ മേഖലകൾ ഒരുപോലെ ചേർന്ന ഈ മണ്ഡലത്തിൽ മുസ്ലിം വിഭാഗമാണ് ഭൂരിപക്ഷമെങ്കിലും, ഹിന്ദു-ക്രിസ്ത്യൻ വിഭാഗങ്ങളുമായി ചേർന്നുള്ള മതേതര സൗഹൃദം പൊന്നാനിയുടെ പ്രത്യേകതയാണ്.
2021-ലെ കണക്കുകൾ പ്രകാരം പൊന്നാനിയിൽ ആകെ 2,05,353 വോട്ടർമാരാണുള്ളത്. ഇതിൽ സ്ത്രീ വോട്ടർമാരുടെ എണ്ണം (1,05,802) പുരുഷ വോട്ടർമാരേക്കാൾ (99,549) കൂടുതലാണ് എന്നത് ശ്രദ്ധേയമാണ്. 2021-ൽ 70.9 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ ഈ മണ്ഡലത്തിൽ ജനസംഖ്യാ വർദ്ധനവിനൊപ്പം രാഷ്ട്രീയ അവബോധവും വളരുകയാണെന്ന് കഴിഞ്ഞ പത്ത് വർഷത്തെ വോട്ടർമാരുടെ എണ്ണത്തിലുള്ള വർദ്ധനവ് സൂചിപ്പിക്കുന്നു. ഈ വോട്ടുവിഹിതം കൃത്യമായി അനുകൂലമാക്കുന്നവരാകും ഇത്തവണയും പൊന്നാനിയുടെ വിധി നിർണ്ണയിക്കുക.
ഒരുകാലത്ത് യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്നു പൊന്നാനി. മുസ്ലിം ലീഗിനും കോൺഗ്രസിനും വലിയ സ്വാധീനമുണ്ടായിരുന്ന മണ്ഡലത്തിൽ കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി സിപിഎം വലിയ രീതിയിലുള്ള രാഷ്ട്രീയ അഴിച്ചുപണികളാണ് നടത്തിയത്. 2016-ൽ മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കൈവരിച്ച വമ്പൻ വിജയം പൊന്നാനിയെ ഒരു ഇടതുകോട്ടയാക്കി മാറ്റി. ഈ സ്വാധീനം 2021-ലും ആവർത്തിക്കാൻ എൽഡിഎഫിന് സാധിച്ചു. 2021-ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി. നന്ദകുമാർ 74,668 വോട്ടുകൾ നേടിയാണ് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ. എ.എം. രോഹിതിനേക്കാൾ 17,043 വോട്ടുകളുടെ ഭൂരിപക്ഷമാണ് നന്ദകുമാർ നേടിയത്. ഈ മുന്നേറ്റം സിപിഎമ്മിന്റെ കേഡർ സംവിധാനവും മണ്ഡലത്തിലെ വികസന വാദങ്ങളും വോട്ടർമാരെ സ്വാധീനിക്കുന്നു എന്നതിന്റെ തെളിവായി ഇടതുപക്ഷം ഉയർത്തിക്കാട്ടുന്നു.
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ തീപാറുന്ന പോരാട്ടമാണ് പ്രവചിക്കപ്പെടുന്നത്. ഓരോ മുന്നണിയും വളരെ കരുതലോടെയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. എൽഡിഎഫിന് വേണ്ടി സിപിഎം അഡ്വ. എം.കെ. സക്കീറിനെ രംഗത്തിറക്കിയപ്പോൾ, യുഡിഎഫ് കെ.പി. നൗഷാദ് അലിയെ കളത്തിലിറക്കി. ബിഡിജെഎസിൽ നിന്ന് ഇ മനീഷാണ് എൻഡിഎയ്ക്ക് വേണ്ടി മത്സര രംഗത്തുള്ളത്.
എൽഡിഎഫിന് വേണ്ടി സിപിഎം രംഗത്തിറക്കുന്നത് അഡ്വ. എം.കെ. സക്കീറിനെയാണ്. സർവീസ് മേഖലയിലെ പരിചയസമ്പത്തും ജനകീയമായ ഇടപെടലുകളും സക്കീറിന് ഗുണകരമാകുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. ഇടതുകോട്ട കാക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്.
നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ കോൺഗ്രസ് അവതരിപ്പിക്കുന്നത് കെ.പി. നൗഷാദ് അലിയെയാണ്. മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും വോട്ടുബാങ്കുകൾ ഏകോപിപ്പിക്കാനും ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാനും നൗഷാദ് അലിയിലൂടെ സാധിക്കുമെന്ന് യു.ഡി.എഫ് വിശ്വസിക്കുന്നു.
എൻഡിഎ മുന്നണിയിൽ നിന്ന് ഇ മനീഷ് (ബിഡിജെഎസ്) ആണ് ഇത്തവണ ജനവിധി തേടുന്നത്. തീരദേശ മേഖലയിലെ വികസന മുരടിപ്പും കേന്ദ്ര സർക്കാർ പദ്ധതികളും മുൻനിർത്തി വോട്ടുശതമാനം വർദ്ധിപ്പിക്കാനാണ് എൻഡിഎ ലക്ഷ്യമിടുന്നത്.
തീരദേശ മേഖലയിലെ പ്രശ്നങ്ങളാണ് പൊന്നാനിയിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം. കടലാക്രമണം തടയുന്നതിനുള്ള ശാശ്വത പരിഹാരം, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം, പൊന്നാനി തുറമുഖ വികസനം തുടങ്ങിയവ വോട്ടർമാർക്കിടയിൽ സജീവ ചർച്ചയാണ്. കൂടാതെ ഭാരതപ്പുഴയിലെ മണൽ വാരലും പരിസ്ഥിതി പ്രശ്നങ്ങളും മുന്നണികൾക്ക മുൻപിൽ വലിയ വെല്ലുവിളികളാണ്. നഗരസഭയിലെ ശുചിത്വ പരിപാലനവും കുടിവെള്ള പ്രശ്നങ്ങളും എൽഡിഎഫിന് മുന്നിൽ കീറാമുട്ടിയായേക്കും. എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം മണ്ഡലം നിലനിർത്തുക എന്നത് അഭിമാനപ്രശ്നമാണ്. എന്നാൽ, മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളിൽ ഉണ്ടാകുന്ന വോട്ടുചോർച്ച തടയാൻ കഴിഞ്ഞാൽ യുഡിഎഫിന് അട്ടിമറി വിജയം അസാധ്യമല്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam