
കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് ഇറക്കിയ വിജ്ഞാപനം റദ്ദാക്കാൻ വൈസ് ചാൻസലറുടെ നിർദ്ദേശം. ഉന്നതാധികാര സമിതിയായ മാനേജ്മെന്റ് കൗൺസിലിന്റെയും ബോർഡ് ഓഫ് മാനേജ്മെന്റിന്റെയും അനുമതി വാങ്ങാതെ ആണ് വിജ്ഞാപനം ഇറക്കിയത്. സംവരണ റൊട്ടേഷൻ നിശ്ചയിച്ചതിലടക്കം പാകപ്പിഴയും ഉണ്ടായിരുന്നു.
ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് 80 അധ്യാപകരെ നിയമിക്കാൻ സർവ്വകലാശാല രജിസ്ട്രാർ വിജ്ഞാപനം ഇറക്കിയത്. 50 വയസ്സായിരുന്നു വിജ്ഞാപനത്തിലെ പ്രായപരിധി, സർവകലാശാല സ്റ്റാറ്റ്യൂട്ടറിൽ അത് 40 വയസ്സ്. വിജ്ഞാപനം ഇറക്കുന്നതിന് രണ്ടു നാൾ മുമ്പ്, ബോർഡ് ഓഫ് മാനേജ്മെന്റ്, മാനേജ്മെന്റ് കൗൺസിലും ചേർന്നിരുന്നു. എന്നാൽ ഈ രണ്ടു ഉന്നത അധികാര സമിതിയിലും വിഷയം അവതരിപ്പിക്കുകയോ അനുമതി വാങ്ങുകയോ ചെയ്തിരുന്നില്ല. ഇതെല്ലാം നിയമപ്രശ്നം ഉണ്ടാക്കും എന്ന് കാണിച്ചാണ്, വൈസ് ചാൻസിലർ കെഎസ് അനിൽ, വിജ്ഞാപനം റദ്ദാക്കാൻ രജിസ്ട്രാറോട് നിർദ്ദേശിച്ചത്. അടുത്ത മാനേജ്മെൻറ് കൗൺസിലും ബോർഡ് ഓഫ് മാനേജ്മെന്റിലും അവതരിപ്പിച്ച അനുമതി വാങ്ങി പിഴവുകൾ തിരുത്തി ജ്ഞപനം പുതുക്കി ഇറക്കും.
ബോർഡ് ഓഫ് മാനേജ്മെൻറ് പുനസംഘടിപ്പിക്കുന്നതിന് മുൻപേ അധ്യാപന നിയമത്തിന് വിജ്ഞാപനം ഇറക്കിയതും വിമർശനത്തിന് വഴിവെച്ചു. ഇല്ലാത്ത ഒഴിവുകൾ കാണിച്ച് 150 പേരെ നിയമിക്കാൻ കഴിഞ്ഞ ജനുവരിയിൽ വിജ്ഞാപനം ഇറക്കിയിരുന്നു. വിവാദമായതോടെ മരവിപ്പിച്ചു. പുതിയ വിജ്ഞാപനം ഇറങ്ങിയപ്പോൾ അധ്യാപകരുടെ എണ്ണം 80 ആയി ചുരുങ്ങി എന്ന് മാത്രം. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും കോഴ്സുകളുടെ അക്രഡിറ്റേഷനെ ബാധിക്കുന്ന തരത്തിൽ സ്ഥിരം അധ്യാപകരുടെ ഒഴിവുള്ളതുകൊണ്ടാണ് ഇപ്പോൾ 80 നിയമനങ്ങൾ നടത്താൻ തീരുമാനിച്ചതെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam