
കോട്ടയം : രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പുതുപ്പളളിയിലെ ആവേശകരമായ പോളിംഗിൽ പ്രതീക്ഷയർപ്പിച്ച് മുന്നണികൾ. പുതുപ്പള്ളിയിലെ മികച്ച പോളിംഗിൽ പ്രതീക്ഷയുണ്ടെന്നും ഇടത് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് വിജയിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. മണ്ഡലത്തിൽ ജനങ്ങൾ ഉത്സവ പ്രതീതിയിൽ വോട്ട് ചെയ്യുന്നു. ഇത് ജെയ്ക്കിന് നല്ല പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉമ്മൻചാണ്ടി എംഎൽഎയായി തുടർന്ന 53 വർഷത്തിന് ശേഷം, ചാണ്ടി ഉമ്മന് ഈസി വാക്കോവറാണ് യുഡിഎഫ് ആദ്യം പ്രതീക്ഷിച്ചത്. എന്നാൽ മണ്ഡലത്തിൽ വികസനം ചർച്ചയായതോടെ ആ സാഹചര്യം മാറി. ഇടത് അനുകൂലമായി സാഹചര്യങ്ങളുണ്ടായെന്നും അദ്ദേഹം വിശദീകരിച്ചു. കേരളാ കോൺഗ്രസ് ബിയുടെ കൈവശമുണ്ടായിരുന്ന മുന്നോക്ക വികസന കോർപറേഷൻ ചെയർമാനെ അറിയിപ്പില്ലാതെ മാറ്റിയ നടപടിയിലും എം വി ഗോവിന്ദൻ പ്രതികരിച്ചു. ഘടകക്ഷികളുടെ കയ്യിലുള്ള സീറ്റുകളൊന്നും പിടിച്ച് വാങ്ങാൻ സിപിഎം ഉദ്ദേശിക്കുന്നില്ല. ഘടകകക്ഷികളുടെ സ്ഥാനം പിടിച്ചെടുക്കുകയുമില്ല. ഭരണപരമായ നിലപാട് പാർട്ടി അറിയണമെന്നില്ല. മുന്നോക്ക കമ്മീഷനുമായി ബന്ധപ്പെട്ട് എന്തുണ്ടായെന്ന് പരിശോധിക്കാം. തെറ്റുണ്ടായെങ്കിൽ തിരുത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.
കരുവന്നൂർ കേസിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ എസി മൊയ്തീൻ ഇഡിക്ക് മുന്നിൽ ഹാജാരാകുമെന്നും എംവി ഗോവിന്ദൻ വിശദീകരിച്ചു. പുതുപ്പള്ളി ഇലക്ഷനെ ബാധിച്ചേക്കുമെന്ന ഭീതിയിലാണ് എസി മൊയ്തീൻ ഇഡിക്ക് മുന്നിലിതുവരെ എത്താതിരുന്നതെന്ന വാദം തള്ളിയ എംവി ഗോവിന്ദൻ, ഇത് വരെ ഹാജരാകാതിരുന്നത്, നിയമസഭാ കമ്മിറ്റി അടക്കം മറ്റ് കാര്യങ്ങൾ ഉള്ളതിനാലാണെന്നാണ് വിശദീകരിച്ചത്.
പുതുപ്പള്ളി വിധിയെഴുതുന്നു, ഇതുവരെ 35 % പോളിംഗ്, ബൂത്തുകളിൽ നീണ്ട നിര; പ്രതീക്ഷയിൽ മുന്നണികൾ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam