
തിരുവനന്തപുരം: കൊവിഡ് നെഗറ്റീവായ ശേഷം മെഡിക്കൽ കോളേജിൽ നിന്ന് വീട്ടിലെത്തിച്ച് മിനിട്ടുകൾക്കകം മരിച്ചവരുമുണ്ട് സംസ്ഥാനത്ത്. പക്ഷെ മരണകാരണം ചേർത്തിരിക്കുന്നത് ഹൃദയാഘാതമെന്ന പേരിലാണ്. കൊവിഡ് മുക്തരായ ശേഷമുള്ള മരണങ്ങൾ കൊവിഡ് മരണ പട്ടികയിൽ ഉൾപ്പെടുത്തില്ലെന്ന് സർക്കാർ നിയമസഭയിൽ വ്യക്തമാക്കിയ രേഖയും പുറത്തുവന്നു. ഇക്കാര്യത്തിൽ വിപുലമായ പരിശോധന വേണമെന്ന് ആരോഗ്യരംഗത്തുള്ളവർ പറയുന്നു.
78 വയസ്സുള്ള ദേവകിയമ്മയെ കഴിഞ്ഞ വർഷം ആഗസ്റ്റ് 6 നാണ് കൊവിഡ് നെഗറ്റീവായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും വീട്ടിലെത്തിച്ചത്. ആംബുലൻസിൽ നിന്നിറങ്ങി വീട്ടിലെത്തി. മിനിട്ടുകൾക്കകം മരണം സംഭവിച്ചെന്ന് മകൾ പറയുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറയുന്നത്. എന്നാൽ, അന്ന് പ്രഖ്യാപിച്ച കൊവിഡ് മരണ പട്ടികയിലൊന്നും ദേവകിയമ്മയുടെ പേരുണ്ടായിരുന്നില്ല. ഇപ്പോൾ നഷ്ടപരിഹാരം സംബന്ധിച്ച സുപ്രീംകോടതി നിർദേശത്തോടെ മരണം സർക്കാർ പട്ടികയിലുണ്ടോയെന്നറിയാതെ കുടുംബം ആശയക്കുഴപ്പത്തിലാണ്. ഇതുപോലെ നിരവധി പേരാണ് നെഗറ്റീവായത് കൊണ്ട് മാത്രം പട്ടികയിൽ നിന്ന് പുറത്തായത്.
പ്രമുഖരുടേതടക്കം മരണങ്ങൾ ഇത്തരത്തിൽ പട്ടികയ്ക്ക് പുറത്തായത് വലിയ വിവാദമായിരുന്നു. പോസ്റ്റ് കൊവിഡ് പ്രശ്നങ്ങളും മരണങ്ങളും കണക്കാക്കാൻ കഴിഞ്ഞ ഒക്ടോബർ മുതൽ സർക്കാർ ശ്രമം തുടങ്ങിയിരുന്നു. എന്നാൽ, അതിന് ശേഷവും ഇത്തരത്തിൽ മരിക്കുന്നവരെ കൊവിഡ് കണക്കിൽ ഉൾപ്പെടുത്താൻ സർക്കാർ ആലോചിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് നിയമസഭാ രേഖ. പോസ്റ്റ് കോവിഡ് പ്രശ്നങ്ങളാൽ മരിക്കുന്നവരുടേത് നോൺ കൊവിഡ് മരണങ്ങളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തുന്നതെന്നാണ് കഴിഞ്ഞ മാസം നിയമസഭയിൽ രേഖാമൂലം ആരോഗ്യമന്ത്രി നൽകിയ മറുപടി. നഷ്ടപരിഹാരം നൽകേണ്ടി വരുന്ന ഘട്ടത്തിൽ, വിപുലമായ പുനഃപരിശോധനയും എല്ലാവരെയും ഉൾപ്പെടുത്താൻ പുതിയ നിർവ്വചനവും വേണമെന്ന അഭിപ്രായം ശക്തമാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam