
കൊൽക്കത്ത: മമത ബാനർജിയുടെ വലിയ വിജയത്തിന്റെ ശോഭ കെടുത്തുന്നതാണ് പശ്ചിമ ബംഗാളിൽ തുടരുന്ന ആക്രമം. സ്ത്രീകൾക്കെതിരെ ഉൾപ്പടെ നടന്ന അക്രമത്തിൽ വൻ രോഷമാണ് സംസ്ഥാനത്ത് ഉയരുന്നത്. പരാജയം മറികടന്ന് വീണ്ടും സംസ്ഥാനത്ത് ഇടപെടാനുള്ള അവസരവും ബിജെപിക്ക് അക്രമം നൽകി. കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തിനെതിരെ ഉൾപ്പടെയുള്ള അക്രമത്തിൻറെ കാഴ്ചകൾ പുറത്തു വരുന്നത് വൻ രാഷ്ട്രീയ സമ്മർദ്ദമാണ് മമത ബാനർജിക്കുണ്ടാക്കുന്നത്.
48 ശതമാനം വോട്ട് സംസ്ഥാനത്ത് സംഭരിച്ചാണ് മമത ബാനർജി അധികാരത്തിൽ എത്തിയത്. സ്ത്രീകളുടെ വലിയ പിന്തുണ മമതയ്ക്ക് കിട്ടി. എന്നാൽ കൂട്ടബലാൽസംഗത്തിൻറെ വരെ റിപ്പോർട്ടുകളാണ് പശ്ചിമ ബംഗാളിൽ നിന്ന് വരുന്നത്. വലിയ വിജയത്തിനു ശേഷം അരാജകത്വമാണ് ബംഗാളിൽ ദൃശ്യമായത്. ബംഗാളിൽ എട്ടു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തെ പോലും ഇപ്പോഴത്തെ കാഴ്ചകൾ ന്യായീകരിക്കുന്നു. പാർട്ടി ഓഫീസുകളും സ്ഥാനാർത്ഥികളുടെ വീടും വ്യാപകമായി അക്രമിച്ചു. പല ഗ്രാമങ്ങളിൽ നിന്നും തൃണമൂലിന്റെ എതിർചേരിയിൽ നിന്നവർക്ക് പലായനം ചെയ്യേണ്ടി വന്നു.
പ്രതിരോധിക്കാനുള്ള നിർദ്ദേശമാണ് ബിജെപി അണികൾക്ക് നല്കിയിരിക്കുന്നത്. ഓരോ ജില്ലയിലേക്കും ഓരോ മുതിർന്ന നേതാവിനെ നിയോഗിച്ച് നിരീക്ഷിക്കാനാണ് സംസ്ഥാനനേതൃത്വത്തിന്റെ ശ്രമം. വർഗ്ഗീയ സംഘർഷത്തിലേക്ക് ഇപ്പോഴത്തെ അക്രമങ്ങൾ നീങ്ങുമോ എന്ന ആശങ്കയും രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ശക്തമാണ്. ബംഗാളിലെ ഫലം ബിജെപി കേന്ദ്രനേതൃത്വത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു. തല്ക്കാലം ഇത് മറികടക്കാനും ബംഗാളിൽ നേരിട്ടും രാജ്ഭവൻ വഴിയും ഇടപെടാനുമുള്ള അവസരമാണ് കേന്ദ്രസർക്കാരിനും കിട്ടിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam