
തൃശൂർ: പുറ്റേക്കരയിലെ കംപ്യൂട്ടർ എൻജിനിയർ അരുൺ കുമാറിന്റെ മരണം കൊലപാതകമെന്ന് സൂചന. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെ പ്രാഥമിക നിഗമനം അരുണിനെ കൊലപ്പെടുത്തിയെന്നാണ്. തലയ്ക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണമായത്. അരുൺ കുമാറിനെ അവശ നിലയിൽ കണ്ടെത്തിയ പുറ്റേക്കരയിലെ ഇടവഴിയിൽ നിന്ന് രണ്ടു പേർ ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി
കൈപ്പറമ്പ് പുറ്റേക്കരയിലെ ഇടവഴിയിൽ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ അരുൺ ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. കമ്പ്യൂട്ടർ എഞ്ചിനീയറായിരുന്നു മരണപ്പെട്ട അരുൺ കുമാർ. ഇയാളുടെ തലയിൽ ബിയർ കുപ്പി കൊണ്ട് ഏറ്റ അടിയാണ് മരണ കാരണമായത് എന്നാണ് നിലവിലെ നിഗമനം. കഴുത്തിൽ കുത്തിപ്പിടിച്ച പാടുമുണ്ടായിരുന്നു. സംഭവ സ്ഥലത്തുനിന്നും ഫോറൻസിക് സംഘം പൊട്ടിയ ബിയർ കുപ്പി കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഇടവഴിയിൽ അവശ നിലയിൽ അരുൺ കുമാറിനെ കണ്ടെത്തിയത്. പന്തുകളി കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രദേശത്തെ യുവാക്കളാണ് വഴിയിൽ കിടന്ന അരുണിനെ കണ്ടെത്തിയത്. നാട്ടുകാർ ചേർന്ന് അരുണിനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പുലർച്ചെ രണ്ട് മണിയോടെ ഇയാൾ മരണപ്പെട്ടു.
നഗരത്തിലെ ഒരു ബാറിൽ നിന്നാണ് അരുൺ രാത്രി വീട്ടിലേക്ക് മടങ്ങിയത് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ സഞ്ചരിച്ച റോഡിലേയും ആക്രമിക്കപ്പെട്ട ഇടവഴിയിലെയും സിസിടിവി ദൃശ്യങ്ങൾ പേരാമംഗലം പൊലീസ് ശേഖരിച്ചിട്ടുണ്ട്. രണ്ടു യുവാക്കൾ ബൈക്കിൽ പോകുന്നതിൻറെയും മറ്റു രണ്ടുപേർ ഓടിപ്പോകുന്നതിൻറെയും ദൃശ്യങ്ങളാണ് പൊലീസിന് കൊലപാതകം നടന്ന സ്ഥലത്തുനിന്നും കിട്ടിയത്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അരുൺ കുമാറിൻറെ ഫോണും പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികൾ വൈകാതെ വലയിലാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam